അജിത് കുമാർ ആ പദവിയിൽ തുടരാൻ ഒട്ടും യോഗ്യനല്ല, ഭരണം മാറിയാലും നിലപാട് മാറില്ല’ – ബിനോയ് വിശ്വം

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങളിലും എൽ.ഡി.എഫിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച തർക്കങ്ങളിലും നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
അജിത് കുമാർ ആ പദവിയിൽ തുടരാൻ ഒട്ടും യോഗ്യനല്ലെന്നും, ഭരണം മാറിയതുകൊണ്ട് മാത്രം ആ നിലപാടിൽ തങ്ങൾക്ക് യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ കാര്യം സിപിഐ വളരെ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.”ഊഴം വെച്ച് ആർഎസ്എസ് നേതാക്കളെ കണ്ട ഉദ്യോഗസ്ഥനാണ് അജിത് കുമാർ.
തൃശൂർ പൂരം കലക്കലിൽ ഇയാൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു” എന്നും അദ്ദേഹം ആരോപിച്ചു. എൽഡിഎഫ് മുന്നണിയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐക്ക് യാതൊരുവിധ വാശിയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.”എല്ലാറ്റിലും ഉപരിയായി ഇടതുപക്ഷ ഐക്യമാണ് സിപിഐ രാഷ്ട്രീയത്തിന്റെ കാതൽ.
ഇടതുപക്ഷ ഐക്യത്തിന്റെ മാതൃകയായി എൽഡിഎഫിനെ മുന്നോട്ട് കൊണ്ടുപോകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്” എന്ന് ബിനോയ് വിശ്വം പറഞ്ഞു. സിപിഐയും സിപിഐഎമ്മും തമ്മിലുള്ള ബന്ധം ഏറ്റവും ഊഷ്മളമാക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തെ ഒരു തർക്കമോ സംഘർഷമോ ആക്കി മാറ്റാൻ സിപിഐക്ക് യാതൊരു താല്പര്യവുമില്ല. പ്രശ്ന പരിഹാര ചർച്ചകൾക്കായി സിപിഐ എല്ലാക്കാലവും വാതിൽ തുറന്നിട്ടുണ്ട്.”സിപിഐഎം എക്കാലവും സിപിഐയുടെ മുഖ്യ സഖ്യശക്തിയാണെന്ന ബോധ്യം പാർട്ടിക്കുണ്ട്” എന്നും ബിനോയ് വിശ്വം വ്യക്തമാക്കി.





