വ്യാജ സിവിൽ സർവീസ് റാങ്ക് കഥ പൊളിയുമെന്ന ഭയം നന്ദൻകോട് യുവതിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

തിരുവനന്തപുരം: നന്ദൻകോട് വാടകവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. സിവിൽ സർവീസ് പരീക്ഷ വിജയിച്ചതായി വ്യാജ വാർത്ത പ്രചരിപ്പിച്ച് കുടുംബത്തെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ചതിലുള്ള മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തൃശൂർ അടാട്ട് സ്വദേശിനി അനുഷയെയാണ് (28) ഞായറാഴ്ച രാത്രി നളന്ദ ജങ്ഷന് സമീപത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2024-ലെ സിവിൽ സർവീസ് പരീക്ഷയിൽ തനിക്ക് 475-ാം റാങ്കും ഐ.ആർ.എസ്സും ലഭിച്ചതായി അനുഷ വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.
മസൂറിയിലെ പരിശീലന കേന്ദ്രത്തിൽ നിന്നുള്ള ചിത്രങ്ങളെന്ന വ്യാജേന ചില ഫോട്ടോകളും ഇവർ വീട്ടുകാർക്ക് അയച്ചു നൽകി. വിജയിച്ചെന്ന വാർത്ത പരന്നതോടെ നാട്ടിലെ വിവിധ സംഘടനകളും രാഷ്ട്രീയ പ്രവർത്തകരും അനുഷയെ വീട്ടിലെത്തി അനുമോദിച്ചിരുന്നു.
എന്നാൽ ആ വർഷത്തെ സിവിൽ സർവീസ് റാങ്ക് ലിസ്റ്റിൽ അനുഷയുടെ പേരുണ്ടായിരുന്നില്ല. ഐ.എ.എസ് കോച്ചിംഗിനായി തിരുവനന്തപുരത്ത് താമസിച്ച അനുഷ വലിയ തുക വീട്ടുകാരിൽ നിന്നും വാങ്ങിയിരുന്നു. ഇതിനിടെ മറ്റൊരു വിദ്യാർത്ഥിയിൽ നിന്നും പണം വാങ്ങിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പഠനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ വീട്ടുകാർ ആവശ്യപ്പെട്ടതോടെ താൻ പറഞ്ഞ കള്ളങ്ങൾ പുറത്താകുമെന്ന ഭയത്തിലാണ് അനുഷ ജീവനൊടുക്കിയതെന്നാണ് പോലീസ് വിലയിരുത്തൽ. സംഭവത്തിൽ മ്യൂസിയം പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.





