ആൾമാറാട്ട സൈബർ തട്ടിപ്പ്: കോഴിക്കോട് സ്വദേശി അറസ്റ്റിൽ, 50 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയത് ആർടിജിഎസ് വഴി

കോഴിക്കോട്: ആൾമാറാട്ട സൈബർ തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ. കോർപറേറ്റ് വാട്ട്സ്ആപ് ചതിയിലൂടെ 50 ലക്ഷം രൂപ തട്ടിയെടുത്ത് ഒരു ഭാഗം പിൻവലിച്ച പ്രതി പൊക്കുന്ന് കുറ്റിയിൽ താഴം കെ. മുഹമ്മദ് നയീമിനെയാണ് (27) കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
കേസ് രജിസ്റ്റർ ചെയ്ത് 48 മണിക്കൂറിനകമാണ് പ്രതി പിടിയിലായത്. ഒരു സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റാണ് പരാതിക്കാരി.സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറുടെ പേരും പ്രഫൈൽ ചിത്രവും ഉപയോഗിച്ച് വ്യാജ വാട്ട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കി സന്ദേശങ്ങൾ അയച്ച് വിശ്വാസം നേടിയ ശേഷം, സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 50 ലക്ഷം രൂപ ആർ.ടി.ജി.എസ് മുഖേന തട്ടിയെടുത്ത സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇടപാടു സംബന്ധിച്ച പരിശോധനയിൽ പ്രതിയെ തിരിച്ചറിഞ്ഞു.തട്ടിയെടുത്ത തുകയിൽ 5,00,000 ലക്ഷം രൂപ രണ്ടാമത്തെ ഇടപാടായി മുഹമ്മദ് നയീമിന്റെ അക്കൗണ്ടിലാണ് എത്തിയത്. തുക എത്തിയ അന്നുതന്നെ ചെക്ക് മുഖേന തുക പിൻവലിച്ചത് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി അറസ്റ്റ് ചെയ്തു.
സിറ്റി പൊലീസ് കമീഷണർ എ.പി. ഷൗക്കത്തലിയുടെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമീഷണർ പദം സിംഗ്, സൈബർ ക്രൈം പൊലീസ് അസി. പൊലീസ് കമീഷണർ എസ്.എം. പ്രദീപ് കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ, സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.വി. ശ്രീദാസാണ് അന്വേഷണം നടത്തുന്നത്.
സബ് ഇൻസ്പെക്ടർമാരായ ജെ. ജമേഷ്, ടി. നൗഷാദ്, അസി. സബ് ഇൻസ്പെക്ടർമാരായ ബീരജ് കുന്നുമ്മൽ, എം.കെ. നൗഫൽ, സി.പി.ഒമാരായ ടി. സനിൽ, ടി.എം. അർജുൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയ പിടികുടിയത്.





