
ബോർഡർ – ഗവാസ്കർ ട്രോഫിയുടെ നാലാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 480 റൺസിന് ഓളൗട്ടായി. ഉസ്മാൻ ഖവാജയാണ് (180) ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ. കാമറൂൺ ഗ്രീനും (114) ഓസീസിനായി തിളങ്ങി. ഇന്ത്യക്കായി ആർ അശ്വിൻ 6 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 36 റൺസ് എന്ന നിലയിലാണ്.
4 വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് എന്ന നിലയിൽ ഇന്നിംഗ്സ് പുനരാരംഭിച്ച ഓസ്ട്രേലിയക്കായി കാമറൂൺ ഗ്രീനും ഉസ്മാൻ ഖവാജയും ആദ്യ ദിനം നടത്തിയ പ്രകടനം തുടർന്നു. ഇന്ത്യൻ ബൗളർമാരെ ആയാസരഹിതം നേരിട്ട ഇരുവരും ഓസ്ട്രേലിയയെ തകർപ്പൻ സ്കോറിലേക്ക് നയിച്ചു. 208 റൺസിൻ്റെ അതിഗംഭീര കൂട്ടുകെട്ടിലാണ് ഇരുവരും പങ്കാളികളായത്. ഇതിൻ്റെ കാമറൂൺ ഗ്രീൻ സെഞ്ചുറി തികച്ചു. ഗ്രീനെ പുറത്താക്കിയ അശ്വിനാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. ഗ്രീനു പിന്നാലെ അലക്സ് കാരി (0), മിച്ചൽ സ്റ്റാർക്ക് (6) എന്നിവർ വേഗം മടങ്ങി. താമസിയാതെ ഉസ്മാൻ ഖവാജ കൂടി പുറത്തായതോടെ ഓസ്ട്രേലിയ 8 വിക്കറ്റ് നഷ്ടത്തിൽ 409 റൺസ് എന്ന നിലയിലെത്തി.
9ആം വിക്കറ്റിൽ നഥാൻ ലിയോണും കാമറൂൺ ഗ്രീനും ചേർന്നാണ് പിന്നീട് ഓസീസിനെ മുന്നോട്ടുനയിച്ചത്. 70 റൺസിൻ്റെ വിലപ്പെട്ട കൂട്ടുകെട്ടുയർത്തിയ സഖ്യത്തെ ഒടുവിൽ അശ്വിൻ തന്നെ മടക്കിഅയച്ചു. 41 റൺസെടുത്ത മർഫിയുടെ വിക്കറ്റും പിന്നാലെ ലിയോണിൻ്റെ (34) വിക്കറ്റും വീഴ്ത്തിയ അശ്വിൻ ഓസീസ് ഇന്നിംഗ്സിനു തിരശീലയിട്ടു.
മറുപടി ബാറ്റിംഗിൽ അനായാസമാണ് ഇന്ത്യൻ ബാറ്റർമാർ ഓസീസ് ബൗളർമാരെ നേരിട്ടത്. ശുഭ്മൻ ഗിൽ (18), രോഹിത് ശർമ (17) എന്നിവർ ക്രീസിൽ തുടരുകയാണ്. മൂന്ന് ദിവസം കൂടി അവശേഷിക്കെ നാളെ മുഴുവൻ ബാറ്റ് ചെയ്യുകയെന്നതാവും ഇന്ത്യയുടെ പ്രഥമ ലക്ഷ്യം. മത്സരത്തിൽ സമനിലയെങ്കിലും നേടിയാൽ പരമ്പര നേടുന്നതിനൊപ്പം ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനം ഏറെക്കുറെ സുരക്ഷിതമാവും.





