ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്ത് നാലാം പ്രതി; ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി

തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നാലാം പ്രതി. പ്രശാന്തിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവ് പുറത്ത്. 2025ൽ ദ്വാരാപാലക ശില്പങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോയത് സംബന്ധിച്ച കേസിലാണ് പിഎസ് പ്രശാന്തിനെ പ്രതി ചേർത്തിരിക്കുന്നത്. ഏഴ് പ്രതികളാണ് കേസിലുള്ളത്. മുരാരി ബാബുവാണ് ഒന്നാം പ്രതി. രണ്ടാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മൂന്നാം പ്രതി പങ്കജ് ഭണ്ഡാരി, അഞ്ചാം പ്രതി അജി കുമാർ, ആറാം പ്രതി കണ്ഠരര് രാജീവര് എന്നിവരാണ് മറ്റ് പ്രതികൾ.
അന്വേഷണത്തിൽ ശേഖരിച്ച തെളിവുകൾ പ്രകാരം ഈ ഏഴ് പേരുടെയും പങ്ക് വ്യക്തമായി തെളിഞ്ഞതായി എസ്ഐടി റിപ്പോർട്ട് പറയുന്നു. ഇവർ മുൻകൂട്ടി ആസൂത്രണം ചെയ്ത ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായി കൂട്ടായി പ്രവർത്തിച്ചെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഇവരുടെ പ്രവൃത്തികൾ വിശ്വാസവഞ്ചന, രേഖാ വ്യാജം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ഉൾക്കൊള്ളുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതിനാൽ, ഇവർക്കെതിരെ BNSS വ്യവസ്ഥകൾ പ്രകാരം കർശന നിയമനടപടികൾ ഉടൻ ആരംഭിക്കണം എന്ന് എസ്ഐടി ശുപാർശ ചെയ്തതായി കോടതി രേഖപ്പെടുത്തി. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. 2025ൽ ദ്വാരപാലക ശില്പം കൊണ്ടുപോയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ കോടതി നിർദേശിച്ചിരുന്നു. ക്രിമിനൽ ഗൂഢാലോചന പ്രകാരമുള്ള വകുപ്പുകൾ നിലനിൽക്കുമെന്ന് എസ്‌ഐടി വ്യക്തമാക്കുന്നു.
ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 2025ൽ സ്വർണ്ണം പൂശുന്നതിനായാണ് ദ്വാരപാലക ശില്പങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഇതിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. 2025ൽ മുൻപത്തേതിന് സമാനമായിത്തന്നെ ശബരിമലയിൽ നിന്ന് സ്വർണപ്പാളികൾ ഇളക്കിക്കൊണ്ടുപോകാനുള്ള നീക്കം നടത്തിയെന്ന് കണ്ടെത്തിയിരുന്നു ഈ നീക്കം ഹൈക്കോടതി അറിവോടെയല്ല എന്ന് കണ്ടെത്തിയിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ സ്വമേധയാ എടുത്ത കേസിൽ എസ്ഐടി സമഗ്ര റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ SP എസ്.ശശിധരൻ നേരിട്ടെത്തിയാണ് കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.





