
കോയമ്പത്തൂർ: നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്ന 19 വയസ്സുകാരി ജീവനൊടുക്കി. അനു കീർത്തന എന്ന വിദ്യാർഥിനിയാണ് മരിച്ചത്. സംഭവത്തെത്തുടർന്ന് തമിഴ്‌നാട്ടിൽ നീറ്റ് പരീക്ഷയ്‌ക്കെതിരെ വീണ്ടും പ്രതിഷേധം ശക്തമാവുകയാണ്.
മുൻപ് രണ്ട് തവണ നീറ്റ് പരീക്ഷ എഴുതിയ അനു കീർത്തന, മൂന്നാം തവണയും പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. അടുത്തിടെയുണ്ടായ നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ബാധിക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്നുണ്ടായ മാനസിക സമ്മർദമാണ് വിദ്യാർഥിനിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. വിദ്യാർഥിനിയുടെ മരണത്തിന് പിന്നാലെ കോയമ്പത്തൂരിൽ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്.





