
ആറ്റിങ്ങൽ: വഞ്ചിപ്പൂർ കട്ടപ്പറമ്പ് മേഖലയിൽ പേവിഷബാധ സംശയിക്കുന്ന തെരുവുനായയുടെ ആക്രണം. വീട്ടിൽ അതിക്രമിച്ചു കയറിയ നായ വയോധികയെ ക്രൂരമായി ആക്രമിച്ചു. വഞ്ചിപ്പൂർ പട്ടളക്കുന്നിൽ വീട്ടിൽ ഗിരിജയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ഇന്നലെ പകൽ സമയത്തായിരുന്നു സംഭവം. വീടിന്റെ അടുക്കള ഭാഗത്ത് പാചകം ചെയ്തുകൊണ്ടിരിക്കെയാണ് നായ ഗിരിജയെ ആക്രമിച്ചത്. ഇവരുടെ മുഖത്തും ദേഹമാസകലവും ആഴത്തിൽ കടിയേറ്റിട്ടുണ്ട്. നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെയാണ് നായ ഓടിപ്പോയത്. വാർഡംഗം കരീമിന്റെ നേതൃത്വത്തിൽ ഉടൻ തന്നെ ആംബുലൻസ് എത്തിച്ച് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാത്രിയും ഈ പ്രദേശത്ത് റോഡിലൂടെ നടന്നുപോയ നാല് പേർക്ക് നായയുടെ കടിയേറ്റിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടെ അഞ്ച് പേർക്കാണ് പരിക്കേറ്റത്.
ആദ്യ ആക്രമണത്തിന് പിന്നാലെ തന്നെ നാട്ടുകാർ നായയെ കണ്ടെത്താൻ ശ്രമം തുടങ്ങിയിരുന്നു. വെളുപ്പും കറുപ്പും കലർന്ന നിറമുള്ള നായയെയാണ് തിരയുന്നത്. തുടർച്ചയായ ആക്രമണങ്ങൾ കാരണം പ്രദേശവാസികൾ വൻ ഭീതിയിലാണ്.





