ഉറക്കമുണർന്ന് പുറത്തുവന്ന സഹോദരി കണ്ടത് നന്ദനയുടെ ജീവനറ്റ ശരീരം; കോഴിക്കോട് താമരശ്ശേരിയിലെ യുവതിയുടെ മരണം, അന്വേഷണം ആരംഭിച്ചു

താമരശ്ശേരി: താമരശ്ശേരി അമ്പായത്തോട് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ് . അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന ചേലോട്ടിൽ പ്രദീപ് കുമാർ-ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
സംഭവസമയത്ത് നന്ദനയുടെ ഇളയ സഹോദരി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മുറിയിൽ ഉറങ്ങുകയായിരുന്ന സഹോദരി ഉണർന്ന് പുറത്തേക്ക് വന്നപ്പോഴാണ് നന്ദനയെ ഡൈനിങ് ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.ഉടൻ പരിസരവാസികളെ വിവരമറിയിക്കുകയും യുവതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നന്ദനയുടെ വിവാഹ നിശ്ചയത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
താമരശ്ശേരി പൊലീസ് താലൂക്ക് ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തുടർനടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനുമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.





