ട്രെയിൻ കോച്ചിൽ പൂട്ടിയ നിലയിൽ ഇരുമ്പ് പെട്ടി; തുറന്ന റെയിൽവേ ജീവനക്കാർ ഞെട്ടി, ഉള്ളിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം!

ലഖ്നൗ: ഉത്തർ പ്രദേശിൽ ട്രെയിനിലെ ഒഴിഞ്ഞ കോച്ചിനുള്ളിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ഛപ്രയിൽ നിന്നും ലഖ്നൗവിലേക്ക് സർവീസ് നടത്തുന്ന ഗോംതിനഗർ എക്സ്പ്രസിന്റെ എസ് വൺ സ്ലീപ്പർ കോച്ചിലാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. ട്രെയിൻ സ്റ്റേഷനിലെത്തിയ ശേഷം ശുചീകരണ പ്രവർത്തനങ്ങൾക്കായി കയറിയ ജീവനക്കാരൻ ഒരു ബർത്തിന് താഴെ സംശയാസ്പദമായ രീതിയിൽ പൂട്ടിക്കിടന്ന ലോഹ പെട്ടിയും ബാഗും കണ്ടെത്തുകയായിരുന്നു.
റെയിൽവേ സംരക്ഷണ സേനയും റെയിൽവേ പോലീസും സ്ഥലത്തെത്തി ലോഹപ്പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് 30-നും 35-നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവതിയുടെ ഉടൽഭാഗം മാത്രം കണ്ടെത്തിയത്. തുടർന്ന് തൊട്ടടുത്തുള്ള ബാഗ് പരിശോധിച്ചപ്പോൾ അതിനുള്ളിൽ പോളിത്തീൻ കവറുകളിൽ പൊതിഞ്ഞ നിലയിൽ കൈകാലുകളും കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് (മേയ് 17) ദാരുണമായ ഈ സംഭവം പുറത്തറിയുന്നത്.
കൊല്ലപ്പെട്ട യുവതി ആരാണെന്ന് തിരിച്ചറിയാൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. കേസ് അന്വേഷണത്തിനായി പോലീസ് പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. പ്രതികളെയും കൊല്ലപ്പെട്ട യുവതിയെയും കണ്ടെത്താനായി റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കൂടാതെ ഈ റൂട്ടിൽ യാത്ര ചെയ്തവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം അടുത്തുള്ള ജില്ലകളിലും സംസ്ഥാനങ്ങളിലും ഈ പ്രായത്തിലുള്ള സ്ത്രീകളെ കാണാതായതുമായി ബന്ധപ്പെട്ട കേസുകളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.





