
കോഴിക്കോട് : പത്തരയടി ഉയരത്തിലും അഞ്ചടി വീതിയിലുമായി തേക്കുതടികൊണ്ടു നിർമിച്ച ദേവരഥത്തിൽ എഴുന്നള്ളിയദേവൻമാരുടെ പ്രദക്ഷിണത്തോടെ തളി മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ 51 ദിവസത്തെ കുംഭാഭിഷേക മഹായജ്ഞത്തിന് ദീപ്തമായ സമാപനം. എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട് തളി മഹാക്ഷേത്രം, തളി ബ്രാഹ്മണ സമൂഹമഠം, തളിറോഡ് വഴി ക്ഷേത്രത്തിൽ തിരിച്ചെത്തി. തുടർന്ന് ഗംഗാആരതി മണ്ഡപത്തിൽ ഗംഗാ ആരതി നടന്നു.
ആറു ദിവസങ്ങളിലായി നടന്ന ‘അതിരുദ്ര മഹായജ്ഞ’ത്തിനും ശനിയാഴ്ച സമാപനമായി. ദക്ഷിണേന്ത്യയിലെ 150-ഓളം വൈദിക ശ്രേഷ്ഠൻമാരാണ് യജ്ഞത്തിന് കാർമികത്വം വഹിച്ചത്. തളി ബ്രാഹ്മണ സമൂഹം മുഖ്യ പുരോഹിതൻ രഘുവാധ്യാർ മുഖ്യകാർമികത്വം വഹിച്ചു.
ശനിയാഴ്ച രാവിലെ ഗണപതിഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് അതിരുദ്ര മഹായജ്ഞത്തിൽ വസോർധാര, രുദ്ര ഹോമം, ഗോപൂജ, ഗോദാനം, ദമ്പതി പൂജ എന്നിവ നടന്നു. രാത്രി തളി പൈതൃകം കൈലാസ മണ്ഡപം സ്റ്റേജിൽ ശ്രീലക്ഷ്മി ഗോവർധനും സംഘവും അവതരിപ്പിച്ച കുച്ചിപ്പുഡിയും ഉണ്ടായി.





