തർക്കങ്ങളില്ല ആരെയും ഒഴിവാക്കില്ല, പാർട്ടി എന്ന വികാരമാണ് ഞങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നത്’ ; കെ.സി വേണുഗോപാലിനെ വീട്ടിലെത്തി കണ്ട് വി.ഡി സതീശൻ

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ വീട്ടിലെത്തി കണ്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ.കെ.സി വേണുഗോപാലുമായി തർക്കങ്ങളില്ലെന്നും ആരെയും ഒഴിവാക്കില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. പാർട്ടി എന്ന വികാരമാണ് കോൺഗ്രസുകാരെ മുന്നോട്ട് നയിക്കുന്നതെന്ന് കെ.സി വേണുഗോപാലും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.
കോൺഗ്രസിലെ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവരെ പിന്തള്ളിയാണ് വി.ഡി സതീശൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നത്.
‘തങ്ങളെല്ലാം പാർട്ടിയിൽ തന്നെ അതിശക്തമായി തുടരുന്നവരാണ്. പാർട്ടി എന്ന വികാരമാണ് ഞങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നത്. ബാല്യകാലം മുതൽ ഒരുമിച്ച് യാത്ര ചെയ്യുകയും കൂടെ നടക്കുകയും ചെയ്തവരാണ് ഞങ്ങൾ’. കെ.സി വേണുഗോപാൽ പ്രതികരിച്ചു.
തങ്ങൾക്കിടയിൽ യാതൊരു തർക്കവുമില്ലെന്നും യുഡിഎഫിനകത്ത് നല്ല കൂടിയാലോചനകളാണ് നടക്കുന്നതെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ പ്രതികരിച്ചു.’ഞങ്ങൾ തമ്മിൽ തർക്കങ്ങളാണെന്ന് പല റിപ്പോർട്ടുകളും കണ്ടു. അതൊന്നും ശരിയല്ല. അത്തരത്തിൽ ഒരു തർക്കവും ഞങ്ങൾ തമ്മിലില്ല. ആരെയും വെക്കണമെന്ന് വാശിപിടിക്കുകയോ, ആരെയെങ്കിലും വെക്കരുതെന്ന് വാശി പിടിക്കുകയോ ചെയ്യുന്നില്ല.
നല്ല കൂടിയാലോചനകളാണ് യുഡിഎഫിൽ നടക്കുന്നത്. 21 മന്ത്രിമാർ തിങ്കളാഴ്ച ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യും. നാളെ ഉച്ച കഴിയുമ്പോൾ ഗവർണർക്ക് മന്ത്രിമാരുടെ ലിസ്റ്റ് സമർപ്പിക്കും.
കേരളത്തെ കുറിച്ചുള്ള നിരവധി കാര്യങ്ങൾ ചർച്ച ചെയ്യുകയുണ്ടായി. ജനാധിപത്യരീതിയാണ് കോൺഗ്രസ് പിന്തുടരുന്നത്. ആരെയും ഒഴിവാക്കുന്ന വിഷയമില്ല’. വി.ഡി സതീശൻ കൂട്ടിച്ചേർത്തു.





