ദേശീയപാത 66-ലെ വെള്ളക്കെട്ട് ഒഴിവാക്കാൻ എൻഎച്ച്എഐയും ജില്ലാ ഭരണകൂടങ്ങളും; 34.8 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കാലവർഷത്തിന് മുന്നോടിയായി ദേശീയപാത 66-ൽ ആശ്വാസ നടപടികളുമായി ദേശീയപാത അതോറിറ്റി. പാതയോരങ്ങളിലെ വെള്ളക്കെട്ടും ഡ്രെയിനേജ് പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി 34.8 കോടി രൂപയുടെ പ്രത്യേക പാക്കേജിന് അനുമതി നൽകി. അനുവദിച്ച തുകയിൽ 10.91 കോടി രൂപ മലപ്പുറം ജില്ലയ്ക്കും, 14.92 കോടി രൂപ തൃശൂർ ജില്ലയ്ക്കും, 8.97 കോടി രൂപ കൊല്ലം ജില്ലയ്ക്കുമാണ് വകയിരുത്തിയിരിക്കുന്നത്. മറ്റ് ജില്ലകളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എസ്റ്റിമേറ്റുകൾ തയ്യാറാക്കി വരികയാണെന്നും സാങ്കേതിക പരിശോധനകൾക്ക് ശേഷം ഉടൻ അനുമതി നൽകുമെന്നും അധികൃതർ അറിയിച്ചു.
മഴക്കാലത്ത് സർവീസ് റോഡുകളിലും സമീപത്തെ വീടുകളിലും വെള്ളം കയറുന്നത് തടയുന്നതിനായി, സംയോജിത ഡ്രെയിനേജ് ശൃംഖല നിർമ്മിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തോടുകൾ അടഞ്ഞുപോയതും, ഭൂവിനിയോഗത്തിലുണ്ടായ മാറ്റങ്ങളും, റോഡിന് പുറത്തുനിന്നുള്ള വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാത്തതുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. ഇതിന് പരിഹാരമായി, ദേശീയപാതയിലെ കാനകളെ അടുത്തുള്ള തോടുകളുമായും ജലാശയങ്ങളുമായും ബന്ധിപ്പിക്കുന്നതിനുള്ള മുഴുവൻ ചെലവും എൻ.എച്ച്.എ.ഐ തന്നെ വഹിക്കും.
പദ്ധതിക്ക് മുന്നോടിയായി ഈ വർഷം ജനുവരി 16-നും, മെയ് 13 നും സംസ്ഥാന സർക്കാരുമായി ഉന്നതതല യോഗം ചേർന്നിരുന്നു. ഓരോ പ്രദേശത്തെയും പ്രത്യേക സാഹചര്യങ്ങൾക്കനുസരിച്ചുള്ള എസ്റ്റിമേറ്റുകൾ അതത് വകുപ്പുകൾ വഴി തയ്യാറാക്കാൻ ജില്ലാ ഭരണകൂടങ്ങളോട് ഈ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. വെള്ളക്കെട്ടുകൾ ഒഴിവാക്കാനുള്ള ജോലികളുടെ മുഴുവൻ ചെലവും എൻ.എച്ച്.എ.ഐ തന്നെ വഹിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകൾ സമർപ്പിച്ച എസ്റ്റിമേറ്റുകൾ പരിഗണിച്ചാണ് ഇപ്പോൾ മൂന്ന് ജില്ലകളിലെ സാമ്പത്തിക പാക്കേജിന് അനുമതി നൽകിയിരിക്കുന്നത്.





