
പനാജി: ഗോവയിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്ഥാനാർത്ഥിയുമായ ഡോ. കേതൻ ഭാട്ടികർ (38) പാമ്പ് കടിയേറ്റു മരിച്ചു. വ്യാഴാഴ്ച രാത്രി ഗോവ-കർണാടക അതിർത്തിയിലുള്ള കർമൽ ഘട്ടിൽ വെച്ചാണ് അപകടമുണ്ടായത്.
കർണാടകയിലെ ദാണ്ഡേലിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ കർമൽ ഘട്ടിൽ വെച്ച് വാഹനം നിർത്തി പുറത്തിറങ്ങിയപ്പോഴാണ് കേതന് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ ഗോവയിലെ ധർബന്ദോറയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഗോവയിലെ പോണ്ട നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. ഹൈക്കോടതി വിധിയെത്തുടർന്ന് ഈ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്.
കേതൻ ഭാട്ടികറുടെ അപ്രതീക്ഷിത വിയോഗത്തിൽ ഗോവ പ്രതിപക്ഷ നേതാവ് യൂറി അലിമാവോയും ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി. യുവ നേതാവിന്റെ മരണം പാർട്ടിക്കും ഗോവയിലെ സാമൂഹിക മണ്ഡലത്തിനും വലിയ നഷ്ടമാണെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു.





