
ഡൽഹി: സൗത്ത് ഡൽഹിയിലെ സൈനിക് ഫാംസിൽ 70-കാരനായ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണിട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി. സംഭവത്തിൽ സൈനികൻ ഉൾപ്പെടെ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശികളായ സുരേന്ദർ, കുൽദീപ്, സുശീൽ, ഡൽഹി സ്വദേശിനി കല്പന കുമാരി എന്നിവരാണ് പിടിയിലായത്. പ്രതികളിൽ ഒരാളായ സുരേന്ദർ നിലവിൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന വ്യക്തിയാണ്.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് വിവാഹിതരായ കല്പനയും സുരേന്ദറും ചേർന്നാണ് ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തത്. മെയ് രണ്ടിന് വൈകുന്നേരം വയോധികൻ വീട്ടിൽ ഒറ്റക്കായിരുന്ന സമയം നോക്കി നേരത്തെ പരിചയമുണ്ടായിരുന്ന കല്പന അദ്ദേഹത്തെ കാണാനെന്ന വ്യാജേന വീട്ടിലെത്തുകയായിരുന്നു. കല്പനയ്‌ക്കൊപ്പം അതിക്രമിച്ചു കയറിയ മറ്റ് മൂന്ന് പ്രതികൾ വയോധികനെ മർദിക്കുകയും ടേപ്പ് ഉപയോഗിച്ച് കെട്ടിയിടുകയും ചെയ്തു. തുടർന്ന് വീട്ടിലുണ്ടായിരുന്ന അഞ്ച് ലക്ഷത്തിലധികം രൂപ, സ്വർണ്ണം, ആധാർ കാർഡ് ഉൾപ്പെടെയുള്ള പ്രധാന രേഖകൾ, ക്രെഡിറ്റ് കാർഡ് എന്നിവ ഇവർ കൊള്ളയടിച്ചു.
ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കവർന്നതിന് ശേഷം പ്രതികൾ വയോധികനെ അദ്ദേഹത്തിന്റെ തന്നെ കാറിൽ തട്ടിക്കൊണ്ടുപോയി. യാത്രക്കിടയിൽ 50 ലക്ഷം രൂപ മോചനത്തിനായി ആവശ്യപ്പെടുകയും പണം കിട്ടാനായി അദ്ദേഹത്തെക്കൊണ്ട് സുഹൃത്തുക്കളെ വിളിപ്പിക്കുകയും ചെയ്തു. എന്നാൽ പണം ലഭിക്കാതെ വന്നതോടെ പ്രതികൾ അദ്ദേഹത്തെ ഹരിയാനയിലെ ഡൽഹി-മുംബൈ ഹൈവേക്ക് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
വിവരം അറിഞ്ഞ ഉടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിക്കുകയും ശാസ്ത്രീയമായ തെളിവുകളുടെ സഹായത്തോടെ പ്രതികളെ പിന്തുടരുകയും ചെയ്തു. വെറും 36 മണിക്കൂറിനുള്ളിൽ പ്രധാന പ്രതികളായ കല്പനയെയും സുരേന്ദറിനെയും മഥുരയിൽ നിന്ന് പോലീസ് പിടികൂടി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന മറ്റ് രണ്ട് പേരെയും ഹരിയാനയിൽ നിന്ന് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച പണം, ആഭരണങ്ങൾ, കുറ്റകൃത്യത്തിന് ഉപയോഗിച്ച എയർ ഗൺ, വയോധികന്റെ കാർ എന്നിവ പ്രതികളിൽ നിന്ന് പോലീസ് വീണ്ടെടുത്തു. ഇവർ ഇതിനുമുമ്പും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.





