
കക്കി ആനത്തോട് ഡാം ഇന്ന് തുറക്കും. ജില്ലയുണ്ടായ അതിശക്തമായ മഴയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇന്ന് രാവിലെ 11 മണിക്കാണ് ഡാം തുറക്കുക. നാല് ഷട്ടറുകളിൽ 2 എണ്ണമാണ് തുറക്കുക. 100 മുതൽ 200 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കും. പമ്പയിൽ 10-15 സെന്റിമീറ്റർ വെള്ളം ഉയരുമെന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ മുന്നറിയിപ്പ് നൽകി.
മിതമായ തോതിലാകും ജലം തുറന്നുവിടുകയെന്ന് ജില്ലാ കളക്ടർ ദിവ്യാ എസ് അയ്യർ അറിയിച്ചു.
അതേസമയം, പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നുണ്ടെന്ന് നേരത്തെ തന്നെ മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. നദീ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്നലെ പകൽ മൂന്ന് മീറ്ററോളം ജലനിരപ്പ് താഴ്ന്നിരുന്നു. അതിൽനിന്നാണ് വീണ്ടും ജലനിരപ്പ് ഉയരുന്നതായി കാണുന്നതെന്നും മന്ത്രി പറഞ്ഞു. പമ്പാനദി, മണിമലയാർ, അച്ചൻകോവിലാർ എന്നീ മൂന്ന് നദികളും അപകട നിലയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. നദീതീരങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്നും ആളുകൾ സുരക്ഷാ സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇന്നലെ തന്നെ നിർദേശം നൽകിയരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുറേയാളുകൾ മാറിയിരുന്നു. ജില്ലയിൽ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇതുസംബന്ധിച്ച അനൗൺസ്മെന്റുകൾ പഞ്ചായത്തുകൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ 1165 പേരാണ് നിലവിൽ 54 ക്യാമ്പുകളിലായി കഴിയുന്നത്. ജാഗ്രതാ നിർദേശങ്ങൾക്കനുസരിച്ചുള്ള നടപടികൾ എല്ലാവരും സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ അഞ്ച് നദികളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മണിമല, കല്ലട, അച്ഛൻ കോവിൽ, കരമന, നെയ്യാർ എന്നി നദികൾക്കാണ് കേന്ദ്ര ജല വിഭവ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. നദികളിലെ ജലനിരപ്പ് താഴുന്നുവെന്നും ജല വിഭവ വകുപ്പ് അറിയിച്ചു.
കേരളത്തിൽ ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് അപകടകരമായി തുടർന്ന സാഹചര്യത്തിൽ ഓരോ മൂന്ന് മണിക്കൂറിലും കേന്ദ്ര ജല വിഭവ വകുപ്പ് മഴ വിവരങ്ങൾ സംബന്ധിച്ചുള്ള ബുള്ളറ്റിനുകൾ ഇറക്കും. കഴിഞ്ഞ ദിവസം അച്ഛൻ കോവിൽ ആറിൽ റെഡ് അലേർട്ട് ഉണ്ടായിരുന്നു. എന്നാൽ മഴ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ജലനിരപ്പ് കുറഞ്ഞു വരുന്നെന്നും വരും മണിക്കൂറുകളിൽ കുറയുമെന്നും ജല വിഭവ വകുപ്പ് വ്യക്തമാക്കി. ഈ ബുള്ളറ്റിൻ അനുസരിച്ച് കേരളത്തിലെ അഞ്ച് നദികൾക്കാണ് ഓറഞ്ച് അലേർട്ട് മണിമല, കല്ലട, അച്ഛൻ കോവിൽ, കരമന, നെയ്യാർ എന്നി നദികളിലാണ്.





