
തിരൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയാഘോഷത്തിനിടെ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച മുസ്ലിം ലീഗ് പ്രവർത്തകരുടെ നടപടിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് കെ.ടി ജലീൽ. ഇന്ന് ആടിന്‍റെ തല! നാളെ എന്‍റെ തലയോ? തലയെടുക്കാൻ ധൈര്യമുള്ളവർക്ക് മുമ്പോട്ടു വരാം അവസാന ശ്വാസം വരെയും പൊരുതുമെന്ന് കെടി ജലീൽ പറഞ്ഞു.
മതേതര രാഷ്ട്രീയത്തിന്‍റെ ഇടതുപക്ഷ പതാക നെഞ്ചോട് ചേർത്ത് ഉയർത്തിപ്പിടിച്ച് മരിച്ചു വീഴുന്നതു വരെ സധൈര്യം മുന്നോട്ടു പോകും. തല വെട്ടുന്നവരുടേതല്ല മലപ്പുറം, തല കാക്കുന്നവരുടേതാണ് മലപ്പുറം. ആ മലപ്പുറത്തിനു വേണ്ടിയാകും ശിഷ്ടകാല പോരാട്ടം- ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ പേരിൽ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ തിരുർ പൊലീസ് കേസെടുത്തിട്ടുണ്ട്. യൂത്ത് ലീഗ് പെരുനല്ലൂർ വാർഡ് സെക്രട്ടറിയും തൃപ്രങ്ങോട് പഞ്ചായത്ത് ഭാരവാഹിയുമായ കുരിക്കൾപടി മച്ചിങ്ങൽ റാഫി, ലീഗ് പ്രവർത്തകൻ പെരുന്തല്ലൂർ വാൽപറമ്പിൽ ഷുഹൈബ് എന്നിവർക്കെതിരെയാണ് കേസ്.
മൃഗങ്ങളോടുള്ള ക്രൂരത നിയമത്തിലും സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ചതിന് ഐടി ആക്റ്റ് പ്രകാരവുമാണ് കേസ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിലാണ് യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ ലീഗ് പ്രവർത്തകർ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ചത്. തവനൂർ മണ്ഡലത്തിലെ തൃപ്രങ്ങോട് പെരുന്നല്ലൂർ അങ്ങാടിയിലായിരുന്നു സംഭവം.





