
കുറ്റ്യാടി : ഊരത്ത് മമ്പള്ളിത്താഴത്തോട് പുനരുദ്ധാരണപ്രവൃത്തിയുടെ ഭാഗമായി നിർമിച്ച കരിങ്കൽഭിത്തി സമൂഹവിരുദ്ധർ നശിപ്പിച്ചതായി പരാതി.
ബജറ്റിൽ അനുവദിച്ച ഒരുകോടി രൂപ ചെലവഴിച്ചാണ് തോടിന്റെ ഭിത്തിനിർമാണം നടന്നുകൊണ്ടിരിക്കുന്നത്. തോടിന്റെ ഇരുവശത്തുമുള്ള പാടശേഖരത്തിൽ വെള്ളംകയറി നെൽക്കൃഷി ചെയ്യാൻപറ്റാത്ത സാഹചര്യത്തിൽ കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ. മുൻകൈയെടുത്താണ് നിർമാണപ്രവൃത്തിക്കാവശ്യമായ തുക അനുവദിച്ചത്.
വി.സി.ബി.യുടെ പുനർനിർമാണവും തോടിന്റെ അരികുകെട്ടുന്നതും പൂർത്തിയായാൽ പദ്ധതി കർഷകർക്ക് ഗുണമായിരുന്നു.യാന്ത്രികമായ പരിസ്ഥിതിവാദം ഉയർത്തി ചിലർ പ്രവൃത്തിയെ എതിർത്തിരുന്നതായും അതിന്റെ ഭാഗമായാണ് കെട്ട് പൊളിച്ചതെന്ന് സംശയിക്കേണ്ടി ഇരിക്കുന്നതെന്നും പഞ്ചായത്തധികൃതർ പറഞ്ഞു. കരാറുകാരന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ്, ബ്ലോക്ക് വികസനകാര്യ ചെയർമാൻ പി.സി. രവീന്ദ്രൻ, പാടശേഖരസമിതി ഭാരവാഹികളായ പുതിയോട്ടിൽ നാണു, കുറുങ്ങോട്ടിൽ അഷ്റഫ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
നാടിന്റെ വികസനത്തിന് തുരങ്കംവെക്കുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് ആവശ്യപ്പെട്ടു.





