കർശന നടപടിക്ക് നിർദ്ദേശം, കോളേജ് ഹോസ്റ്റലുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് വൃത്തിഹീനമായ ഭക്ഷണം നൽകിയ സംഭവം; ഇടപെട്ട് കെസി വേണുഗോപാൽ

ബെംഗളൂരു: മൈസൂരുവിലെ കോളേജ് ഹോസ്റ്റലുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം നൽകിയ സംഭവത്തിൽ ഇടപെട്ട് കെ സി വേണുഗോപാൽ എംപി. കർണാടക ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ച കെ സി കർശന നടപടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 5 കോളേജുകളിൽ ഇത്തരത്തിൽ വൃത്തിഹീനമായ ഭക്ഷണമാണ് നൽകുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്.
ചോറിൽ നിന്ന് പാറ്റയെയും ചപ്പാത്തിയിൽ നിന്ന് പ്ലാസ്റ്റിക് കഷണങ്ങളും ലഭിക്കുന്നത് പതിവാണ്. കോഴിക്കറിയിൽ തൂവലും ചോരയും കലർന്ന നിലയിലാണ് ലഭിക്കുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നത് എന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഭക്ഷണത്തിനായി പ്രതിവർഷം 80,000 രൂപയാണ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നത്. എന്നാൽ പുറത്തുനിന്ന് ഭക്ഷണം വാങ്ങാൻ ഇവർക്ക് അനുവാദമില്ല. പരാതിപ്പെടുന്ന വിദ്യാർത്ഥികളെ ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്നും സർട്ടിഫിക്കറ്റ് നൽകില്ലെന്നും പറഞ്ഞ് കോളേജ് അധികൃതർ ഭീഷണിപ്പെടുത്തുന്നു. ‘ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസ്’ എന്ന ഏജൻസിയും കോളേജുകളും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.
വിദ്യാർത്ഥികൾക്ക് ദുരിതം സമ്മാനിക്കുന്ന ഈ മെസ്സ് നടത്തുന്നത് മലയാളികൾ തന്നെയാണെന്നത് പ്രതിഷേധത്തിന്റെ ആക്കം കൂട്ടുന്നു. ഭക്ഷണത്തിന്റെ ദയനീയ അവസ്ഥ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ വിദ്യാർത്ഥികൾ പുറത്തുവിട്ടിട്ടുണ്ട്. അധികൃതർക്ക് പരാതി നൽകിയാലും നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ വലിയ ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.





