Thiruvananthapuram

എകെജി സെന്റർ ആക്രമണ കേസ്; രണ്ട് പേരെ കൂടി പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്

Please complete the required fields.




തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസില്‍ രണ്ട് പേരെ കൂടി പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തക നവ്യ ടി എന്നിവരെയാണ് കേസില്‍ പ്രതി ചേർത്തത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് ഇരുവരെയും പ്രതി ചേർത്തിരിക്കുന്നത്. രണ്ട് പേരും ഒളിവിലാണ്.

എകെജി സെൻ്റ‍ർ ആക്രണത്തിനായി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ജിതിൻ ഉപയോഗിച്ചിരുന്നു ഡിയോ സ്കൂട്ടർ സുഹൈൽ ഷാജഹാന്‍റെ ഡ്രൈവറുടെയാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. സ്കൂട്ടർ ഉടമ സുധീഷ് വിദേശത്തേക്ക് പോയതായും പൊലീസ് കണ്ടെത്തിയിരുന്നു. ഈ സ്കൂട്ടർ ക്രൈംബ്രാഞ്ച് നേരത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

സംഭവ ദിവസം ഈ സ്കൂട്ടർ രാത്രി പത്തരയോടെ ഗൗരിശപട്ടത്തെത്തിച്ച് ജിതിന് കൈമാറിയത് ആറ്റിപ്ര സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായി നവ്യയാണ്. സുഹൃത്തായ നവ്യ എത്തിച്ച സ്കൂട്ടറോടിച്ച് എകെജി സെൻ്ററിൽ സ്ഫോടക വസ്തു എറിഞ്ഞ ശേഷം ജിതിന് ഗൗരിശപട്ടത്ത് മടങ്ങിയെത്തി. തുടര്‍ന്ന് നവ്യക്ക് സ്കൂട്ടർ കൈമാറിയ ശേഷം സ്വന്തം കാറിലാണ് ജിതിൻ പിന്നീട് യാത്ര ചെയ്തത് എന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.

രാത്രിയിൽ ജിതിന്‍റെ പേരിലുള്ള കാറും പിന്നാലെ ഡിയോ സ്കൂട്ടറും പോകുന്നതന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കേസന്വേഷണത്തില്‍ പ്രധാന തുമ്പായിരുന്നു. ചോദ്യം ചെയ്യലിൽ ജിതിന് സ്കൂട്ടറെത്തിച്ച കാര്യം നവ്യ സമ്മതിക്കുകയും ചെയ്തിരുന്നു. ജിതിനെ കസ്റ്റഡിലെടുത്തിന് പിന്നാലെ സുഹൈൽ ഷാജഹാനും നവ്യയും ഒളിവിൽ പോവുകയായിരുന്നു. ഇവർക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. സംഭവ സമയം ജിതിൻ ധരിച്ചിരുന്ന ഷൂസും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ടീ ഷർട്ട് ജിതിൻ നശിപ്പിച്ചുവെന്നും പൊലീസ് പറയുന്നു.

Related Articles

Leave a Reply

Back to top button