വോട്ട് തരൂ, സ്വാതന്ത്ര്യം നൽകാം’; നേതാജിയുടെ ആഹ്വാനം ഓർമിപ്പിച്ച് ബംഗാളിൽ മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി നടന്ന ആവേശകരമായ പ്രചാരണത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വിഖ്യാതമായ വാക്കുകൾ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’ എന്ന നേതാജിയുടെ ചരിത്രപ്രസിദ്ധമായ മുദ്രാവാക്യത്തെ ഓർമിപ്പിച്ചുകൊണ്ട്, “നിങ്ങൾ എനിക്ക് വോട്ട് തരൂ, ഞാൻ നിങ്ങൾക്ക് തൃണമൂലിൽ നിന്ന് സ്വാതന്ത്ര്യം നൽകാം” എന്ന വാഗ്ദാനമാണ് പ്രധാനമന്ത്രി മതുവ മേഖലയിൽ നൽകിയത്.ബംഗാളിലെ നിലവിലെ ഭരണകൂടത്തിന്റെ ‘ജംഗിൾ രാജിൽ’ നിന്ന് ജനങ്ങളെ മോചിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തൃണമൂൽ കോൺഗ്രസിന്റെ ഭയപ്പെടുത്തുന്ന രാഷ്ട്രീയം, അഴിമതി, തൊഴിലില്ലായ്മ, പെൺമക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾ, നുഴഞ്ഞുകയറ്റം എന്നിവയിൽ നിന്ന് ബംഗാളിന് മോചനം ആവശ്യമാണെന്ന് മോദി പറഞ്ഞു.
ബിജെപിക്ക് വോട്ട് ചെയ്യുന്നതിലൂടെ ഈ ദുർഭരണത്തിൽ നിന്ന് പൂർണ്ണമായ സ്വാതന്ത്ര്യം നേടാൻ കഴിയുമെന്നും അദ്ദേഹം വോട്ടർമാരോട് ആഹ്വാനം ചെയ്തു. എല്ലാ അഭയാർത്ഥികൾക്കും ഇന്ത്യൻ പൗരത്വ രേഖകളും അവകാശങ്ങളും ഉറപ്പാക്കുമെന്നും ഇത് ‘മോദിയുടെ ഗ്യാരണ്ടി’ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രചാരണത്തിന്റെ ഭാഗമായി താക്കൂറിനഗറിലെ പ്രശസ്തമായ മതുവ ക്ഷേത്രം സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.





