
ബേപ്പൂർ : അനധികൃത മത്സ്യബന്ധനം നടത്തിയതിന് ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്ത ബേപ്പൂർ സ്വദേശി സ്രാമ്പിപറമ്പിൽ സിജീഷിന്റെ ഉടമസ്ഥതയിലുള്ള ‘ശരവണ’ ബോട്ടിന് അധികൃതർ രണ്ടരലക്ഷം രൂപ പിഴയിട്ടു.
അഡ്‌ജുഡിക്കേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഫിഷറീസ്‌വകുപ്പ് പിഴയീടാക്കി, തുക സർക്കാർ അക്കൗണ്ടിലേക്ക് കൈമാറിയത്. ‘ശരവണ’ ബോട്ട് അനധികൃത മത്സ്യബന്ധനം നടത്തിയതിന് ബേപ്പൂർ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി. സുനീറിന്റെ നിർദേശപ്രകാരം ഫിഷറീസ് എക്‌സ്റ്റൻഷൻ ഓഫീസർ എ. അനിൽകുമാർ, മറൈൻ എൻഫോഴ്‌സ്‌മെന്റ് വിങ് എസ്.ഐ. ഓഫ് ഗാർഡ് ടി.കെ. രാജേഷ്, ഗാർഡുമാരായ കെ. അരുൺ, സി. ശ്രീരാജ് എന്നിവർചേർന്നാണ് ബോട്ട് പിടിച്ചെടുത്തത്.
അനധികൃതമായുമുള്ള മത്സ്യത്തൊഴിലാളികളുടെ മീൻപിടിത്തത്തിനെതിരേ കർശന പരിശോധന തുടരുകയാണെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി. സുനീർ അറിയിച്ചു.





