
മലപ്പുറം: താമരശേരിയിലും താനൂരിലും യുവാക്കൾക്ക് സൂര്യാതാപമേറ്റു. താനൂർ- മഠത്തി റോഡിൽ താമസിക്കുന്ന യുവാവിനാണ് അട്ടത്തോടിന് സമീപം ജോലി ചെയ്യുന്നതിനിടെ കൈയ്യിൽ സൂര്യാതപമേറ്റത്. ഉടൻ തന്നെ ഇയാളെ കുന്നുംപ്പുറം ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി. യുവാവിന്റെ കൈയ്യിൽ കാര്യമായ രീതിയിലാണ് പൊള്ളൽ ഏറ്റിരിക്കുന്നത്.
താമരശേരിയിൽ യുവാവിന് സൂര്യാതപമേറ്റു. നാൽപ്പതുകാരനായ സുജേഷിന്റെ ശരീരത്തിൽ പല ഭാഗങ്ങളിലും പൊള്ളലേറ്റ നിലയിലാണ്.
അതേസമയം, സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെ എല്ലാ ജില്ലകളിലും യെലോ അലര്‍ട്ട് നിലവിലുണ്ട്. പാലക്കാട് 39.7 ഡിഗ്രി സെല്‍സ്യസ് രേഖപ്പെടുത്തി. കൊല്ലത്ത് 38.6, കോഴിക്കോട് 38 ഡിഗ്രി സെല്‍സ്യസ് വീതം ചൂട് അനുഭവപ്പെട്ടു. വേനല്‍മഴ ചിലയിടങ്ങളില്‍ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടുത്ത ചൂട്, വര്‍ധിക്കുന്ന പാമ്പുകടി എന്നിവ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. മന്ത്രിമാര്‍ ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍ , ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
അതേസമയം, ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും ഉഷ്ണതരംഗം അതിരൂക്ഷം. യുപി പ്രയാഗ്‌രാജിൽ ഉയർന്ന താപനില 45 ഡിഗ്രി കടന്നു. 42 ഡിഗ്രിക്ക് മുകളിൽ താപനില തുടരുന്ന ഡൽഹിയിൽ യെല്ലോ അലർട്ട് നിലനിൽക്കുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലും ചൂട് വർധിക്കും. നാളെ മുതൽ 28 വരെ ഡൽഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നേരിയ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. കിഴക്കൻ ഇന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ചൂടിനെ പ്രതിരോധിക്കാൻ സ്വീകരിച്ച നടപടിക്രമങ്ങൾ അറിയിച്ചുള്ള റിപ്പോർട്ട് മെയ് 2-നകം സമർപ്പിക്കാൻ സ്കൂളുകൾക്ക് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത നിർദ്ദേശം നൽകി. സുരക്ഷാ വീഴ്ചകളോ പരാതികളോ ഉണ്ടെങ്കിൽ രക്ഷിതാക്കൾക്ക് ജില്ലാ മജിസ്ട്രേറ്റിനെ സമീപിക്കാം.





