Thiruvananthapuram

സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും; പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും . പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലാണ് ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. നിലവിലുള്ള താപനില റെഡ് അലര്‍ട്ടിലേക്ക് കടക്കില്ലെന്നും സൂചനയുണ്ട്.

പാലക്കാട് രേഖപ്പെടുത്തിയ 41.9 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇതുവരെ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന താപനില. ഇന്ന് പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കും. സൂര്യാഘാതം, സൂര്യാതപം നീര്‍ജലീകരണം എന്നിവ തടയാന്‍ കനത്ത ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഉഷ്ണ തരംഗ സാധ്യതയുടെ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഏപ്രില്‍ 29 വരെ എല്ലാ സ്വകാര്യ ട്യൂഷന്‍ ക്ലാസുകള്‍ക്കും അവധിക്കാല ക്ലാസുകള്‍ക്കും ക്യാമ്പുകള്‍ക്കും നിരോധനമുണ്ട്. കുട്ടികള്‍ നേരിട്ട് പങ്കെടുക്കുന്ന ക്ലാസുകള്‍ക്കാണ് ബാധകം. പകല്‍ സമയം പുറം ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചുകൊണ്ടുള്ള ഉത്തരവ് കര്‍ശനമായി പാലിക്കണം.

ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, അതിഥി തൊഴിലാളികള്‍, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ എന്നിവര്‍ക്ക് ആവശ്യമായ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാന്‍ വകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
സൂര്യാഘാതം, ചൂട് മൂലമുള്ള രോഗങ്ങള്‍ എന്നിവ നേരിടാന്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളും സജ്ജമായിരിക്കണം. ചികിത്സ തേടിയെത്തുന്നവരുടെ വിവരങ്ങള്‍ അതത് ദിവസം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി പങ്കുവെക്കണം – എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

പ്രധാന ട്രാഫിക് സിഗ്‌നലുകളിലും മാര്‍ക്കറ്റുകളിലും ഗ്രീന്‍ ഷെയ്ഡ് നെറ്റുകള്‍ സ്ഥാപിക്കണമെന്നും പൊതുസ്ഥലങ്ങളില്‍ തണ്ണീര്‍പ്പന്തലുകള്‍ വഴി ശുദ്ധജല വിതരണം ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ഉള്‍നാടന്‍, ആഴക്കടല്‍ മത്സ്യത്തൊഴിലാളികള്‍ പകല്‍ 11 മുതല്‍ 3 മണി വരെ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണം. തീപിടുത്ത സാധ്യത യുള്ളതിനാല്‍ അഗ്നിരക്ഷാ സേനയും വന്യമൃഗാക്രമണങ്ങള്‍ നേരിടാന്‍ വനം വകുപ്പും സജ്ജമായിരിക്കണം – എന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles

Back to top button