Malappuram

ഉറ്റവർക്ക് വിട ചൊല്ലാൻ കണ്ണീരോടെ നാടും വിദ്യാലയവും; ഒന്‍പതുമണിയോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വളപ്പിൽ പൊതുദര്‍ശനം

Please complete the required fields.




മലപ്പുറം: വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒന്‍പതുപേരുടെയും സംസ്കാരം ഇന്ന് നടക്കും. തങ്ങളുടെ പ്രിയപ്പെട്ട ആറ് അധ്യാപകര്‍ക്കും ഒരു ജീവനക്കാരിക്കും ഒപ്പം ഉണ്ടായിരുന്ന കുരുന്നിനും അധ്യാപകന്റെ ഭാര്യയ്ക്കും വിടചൊല്ലാന്‍ സഹഅധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരും കണ്ണീരണിഞ്ഞ് കാത്തുനില്‍ക്കുകയാണ്.

പാങ്ങ് സര്‍ക്കാര്‍ എല്‍.പി. സ്കൂളില്‍ നിന്ന് കളിചിരികളോടെ വിനോദയാത്രയക്ക് ഒരുമിച്ച് ഒരേമനസോടെ പുറപ്പെട്ട സംഘമാണ് ചേതയനറ്റ് ഒരുമിച്ച് വിടപറയാന്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് എത്തിയിരിക്കുന്നത്. രാവിലെ ഒന്‍പതോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വളപ്പിൽ പൊതുദര്‍ശനം ആരംഭിക്കും.

ഒരു മണിക്കൂറായിരിക്കും സ്കൂളിൽ പൊതുദര്‍ശനമുണ്ടാകുക. ഇതിനുശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. പ്രത്യേക ഉത്തരവ് ഇറക്കി പോസ്റ്റ് മോർട്ടം രാത്രിതന്നെ നടത്തുകയായിരുന്നു. അര്‍ധരാത്രി 12ഓടെ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം പുലര്‍ച്ചെ നാലോടെയാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് ഒന്‍പത് ആംബുലന്‍സുകളിലായി നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ വളപ്പിൽ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

വാൽപ്പാറ അപകടത്തിൽ ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്. പള്ളിപ്പറമ്പ് ഗവ.എൽപി സ്‌കൂളിലെ പ്രധാനാധ്യാപിക പി അജിത(54) മൃതദേഹം പൊതുദര്‍ശനത്തിനുശേഷം ആദ്യം പുലാമന്തോളിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ഷൊർണ്ണൂരിലാണ് സംസ്കാര ചടങ്ങുകള്‍. അധ്യാപിക റംലത്തിന്‍റെ (52) സംസ്കാരം പാങ്ങ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിൽ നടക്കും.അധ്യാപിക സുഹറയുടെയും (43) മകൻ ഹിഷാമിന്‍റെയും (12) സംസ്കാരം ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബര്‍സ്ഥാനിൽ നടക്കും. അധ്യാപിക ആശയുടെ (41) മൃതദേഹം പൊതുദര്‍ശനത്തിനുശേഷം കൊളത്തൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് സംസ്കാരം നടക്കും. അധ്യാപകനായ അബ്ദുൽ മജീദിന്‍റെയും (43) ഭാര്യ റുഖിയയുടെയും (39) സംസ്കാരം മാട്ടാത്ത് ഖബര്‍സ്ഥാനിൽ നടക്കും.

സ്‌കൂൾ പാചകത്തൊഴിലാളി സാജിതയുടെ (45) സംസ്കാരം പാങ്ങ് ജുമാ മസ്ജിദ് ഖബ്ർ സ്ഥാനിൽ നടക്കും. പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിന് അടുത്തുള്ള ജിയുപി സ്കൂളിലെ അദ്ധ്യാപിക ഷക്കീനയുടെ (37) സംസ്കാരം പാങ്ങ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിൽ നടക്കും. ഷക്കീന അടുത്തിടെയാണ് എൽപി സ്കൂളിൽ നിന്ന് യുപി സ്കൂളിലേക്ക് മാറിയത്.മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ ഇന്നലെ വൈകുന്നേരം 5.15 ന് ആണ് വാൽപ്പാറ ചുരം റോഡിൽ 500 അടി താഴ്ചയിലേക്ക് മറിഞ്ഞത്. കാഴ്ചകൾ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. ഒന്‍പതുപേരാണ് അപകടത്തിൽ മരിച്ചത്.

13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മൂന്നു പേർ ഗുരുതര പരിക്കോടെ കോയമ്പത്തൂർ ഗവണ്മെന്റ് മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മരിച്ച സാജിതയുടെ മകൻ ഷഹദീൻ, വാഹനത്തിന്റെ ഡ്രൈവർ, മുഹമ്മദ് ഹാഫിസ്, സ്‌കൂളിലെ ഡ്രൈവർ നൗഷാദ് എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്.പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ട 11 വയസുകാരി മസ്‌നീൻ എന്ന കുട്ടിയെ നാട്ടിലേക്ക് കൊണ്ടുവന്ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ മരിച്ച അദ്ധ്യാപിക ഷക്കീനയുടെ മകൾ ആണ് മസ്‌നീൻ. ഉമ്മ മരിച്ച വിവരം മസ്നീനെ അറിയിച്ചിട്ടില്ല.

Related Articles

Back to top button