
കോഴിക്കോട് : അലക്ഷ്യമായിട്ടിരിക്കുന്ന ഭക്ഷണാവശ്യങ്ങൾക്കുള്ള പച്ചക്കറികളും ഐസും, മാലിന്യമിടാനുള്ള ചവറ്റുകുട്ടകൾ കടകൾക്കുപിന്നിൽ വെറുതേ വെച്ചിരിക്കുന്നു, നടക്കാനുള്ള വഴിപോലുമില്ലാതെ നിരത്തിയ സാധനങ്ങൾ, ബീച്ചിലെ ഫുഡ്സ്ട്രീറ്റിൽ രണ്ടാംദിവസം കോർപ്പറേഷൻ അധികൃതർ പരിശോധന നടത്തിയപ്പോൾ കണ്ടതാണിതെല്ലാം. കഴിഞ്ഞദിവസം ചില കടകളിൽനിന്ന് പഴകിയ കോളിഫ്ളവറും മറ്റുസാധനങ്ങളും പിടിച്ചിരുന്നു. അതിന്റെ തുടർച്ചയായിരുന്നു പരിശോധന.
വഴിയിൽവെച്ച് കോളിഫ്ലവർ, ഉപയോഗശൂന്യമായ ഫ്രിഡ്ജ്, അതിൽ സൂക്ഷിച്ച മാമ്പഴം തുടങ്ങിയവയെല്ലാം കോർപ്പറേഷൻ ആരോഗ്യവിഭാഗം നീക്കി. പല കടക്കാരും ചവറ്റുകുട്ട കൃത്യമായ ഉപയോഗിക്കുന്നില്ല. ഭക്ഷണം ഇവിടെനിന്ന് പാചകം ചെയ്യരുതെന്നാണ് വ്യവസ്ഥയെങ്കിലും അതും പലരും പാലിക്കുന്നില്ല.
കഴിഞ്ഞദിവസം എടുത്തുമാറ്റാൻ പറഞ്ഞിട്ടും ഒഴിവാക്കാത്ത സാധനങ്ങളാണ് കൊണ്ടുപോയതെന്നും പിഴയടച്ചാൽ തിരികെനൽകുമെന്നും ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. കുറ്റക്കാരായ കച്ചവടക്കാരുടെ ലൈസൻസ് റദ്ദാക്കണമെന്ന് മനുഷ്യാവകാശകമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശിച്ചിട്ടുണ്ട്.



