മറവിരോഗവും തലച്ചോറിലെ രക്തം കട്ടപിടിക്കലും വലയ്ക്കുന്നു’; വിനോദ് കാംബ്ലിയുടെ ആരോഗ്യനിലയിൽ ആശങ്ക

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും വർദ്ധിക്കുന്നു. താനെയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ 18 മാസമായി അദ്ദേഹം വിവിധ ആരോഗ്യപ്രശ്നങ്ങളുമായി മല്ലിടുകയാണെന്ന് റിപ്പോർട്ടുകൾ.
നിലവിൽ അദ്ദേഹത്തിന്റെ നില കൂടുതൽ വഷളായിട്ടില്ലെങ്കിലും താരം ഇപ്പോഴും അപകടസാധ്യതയിൽ തന്നെയാണെന്ന് അദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്തും മുൻ ഫസ്റ്റ്-ക്ലാസ് അമ്പയറുമായ മാർക്കസ് ഔട്ടോ വെളിപ്പെടുത്തി.
തലച്ചോറിൽ രക്തം കട്ടപിടിച്ചത് മൂലം കാംബ്ലി കടുത്ത മറവിരോഗം അനുഭവിക്കുന്നുണ്ട്. പല കാര്യങ്ങളും ഓർത്തെടുക്കാനും പിന്നീട് അവ പെട്ടെന്ന് മറന്നുപോകുന്ന അവസ്ഥയും അദ്ദേഹത്തിനുണ്ട്. മദ്യപാനം അദ്ദേഹം പൂർണ്ണമായും ഉപേക്ഷിച്ചുവെന്നത് ആശ്വാസകരമായ കാര്യമാണെങ്കിലും പുകവലിക്കുന്നത് അദ്ദേഹത്തിന് വലിയ അപകടമുണ്ടാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. കാംബ്ലി പുകവലിച്ചാൽ അത് പക്ഷാഘാതത്തിന് വരെ കാരണമായേക്കാമെന്നും സുഹൃത്തിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ആരോഗ്യപ്രശ്നങ്ങൾക്കിടയിലും കാംബ്ലി തന്റെ പ്രിയപ്പെട്ട മേഖലയിലേക്ക് പതുക്കെ മടങ്ങിവരുന്നതിന്റെ സൂചനകൾ നൽകുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം അടുത്തിടെ ഒരു ഐസ്‌ക്രീം പരസ്യത്തിൽ അഭിനയിച്ചു. ശിവാജി പാർക്കിലെ മഹിം ജുവനൈൽ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു ഇതിന്റെ ചിത്രീകരണം നടന്നത്. നിലവിൽ നടക്കാൻ വടിയുടെ സഹായം തേടുന്ന കാംബ്ലി പക്ഷേ കുടുംബത്തോടൊപ്പം മികച്ച മാനസികാവസ്ഥയിലാണെന്ന് അദ്ദേഹത്തെ സന്ദർശിച്ച സുഹൃത്തുക്കൾ പറയുന്നു.





