കണക്കുകൾ വൈകുന്നത് മനപ്പൂർവമല്ല’; പോളിംഗ് കണക്കിലെ കാലതാമസം അസ്വാഭാവികതയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം : കേരളത്തിലെ തെരഞ്ഞടുപ്പ് വിവരങ്ങൾ പുറത്തുവിടാൻ വൈകുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കണക്കുകൾ മനപ്പൂർവം വൈകിപ്പിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഭരണാധികാരികൾ കണക്കുകൾ ക്രോഡീകരിച്ച് പൂർത്തിയാക്കിയ ഉടൻ വിവരങ്ങൾ പുറത്തുവിടുമെന്നും ഓരോ ബൂത്തിലെയും കണക്ക് രാഷ്ട്രീയ പാർട്ടി ഏജന്റുമാർക്ക് നൽകിയിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.
വോട്ടെടുപ്പ് പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടിട്ടും പോളിംഗ് ശതമാനത്തിന്റെ കൃത്യമായ കണക്കുകൾ പുറത്തുവിടാത്തതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള പോളിംഗ് വിവരങ്ങളും പോസ്റ്റൽ വോട്ടിംഗ് നിലയും അടിയന്തരമായി പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ഓരോ മണ്ഡലത്തിലെയും കൃത്യമായ വോട്ടിംഗ് ശതമാനം പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. പോളിംഗ് വിവരങ്ങളും പോസ്റ്റൽ ബാലറ്റുകളുടെ എണ്ണവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ അപ്‌ലോഡ് ചെയ്യണം. കണക്കുകൾ പുറത്തുവിടുന്നതിലെ കാലതാമസം രാഷ്ട്രീയ കേന്ദ്രങ്ങളിൽ സംശയങ്ങൾക്ക് ഇടനൽകുന്നുണ്ടെന്നും, ഇത് ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.





