
നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് റെക്കോർഡ് പോളിങ്. അവസാന കണക്ക്
പുറത്തുവരുമ്പോൾ 78.27 ശതമാനം പേരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തിയത്. വാശിയേറിയ മത്സരങ്ങൾ നടന്ന കോഴിക്കോട്, പാലക്കാട് ജില്ലകളിൽ പോളിങ് 80 ശതമാനം കടന്നു. അന്തിമ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വൈകാതെ പുറത്തുവിടും.
1987 ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണ് 16-ാം കേരള നിയമസഭയിലേക്ക് നടന്നത്. ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തി കോഴിക്കോടും തൊട്ടു പിന്നാലെ പാലക്കാടും സമ്മതിദാന പ്രക്രിയയിൽ മുൻപന്തിയിലെത്തി. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. അന്തിമ കണക്കിനായി ഇനിയും കാത്തിരിക്കണം. സർവീസ് വോട്ടുകൾ, പോസ്റ്റൽ വോട്ടുകൾ, എന്നിവയുടെ കണക്കു കൂടി ചേർക്കപ്പെടുന്നതോടെ വോട്ടു ശതമാനത്തിൽ ചെറിയ വർധന വന്നേക്കാം. കൂട്ടിയും കിഴിച്ചും മുന്നണികൾ പ്രതീക്ഷയിലാണ്. പോളിങ് വർധിച്ചത് തങ്ങൾക്ക് അനുകൂലമെന്നാണ് ഓരോ മുന്നണികളുടെയും അവകാശവാദം. ഇനി കാത്തിരിപ്പിന്റെ നാളുകളാണ്. തുടർച്ചയോ മാറ്റമോ. മേയ് 4 വരെ കാത്തിരിക്കാം.
അതേസമയം, കേരളത്തോടൊപ്പം വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. പുതുച്ചേരിയിൽ 89.87 ശതമാനമാണ് പോളിങ്,അസമിൽ 85.65% വോട്ടർമാരാണ് വിധിയെഴുതിയത്.





