കളി കണ്ട് കൂട്ടുകാർക്കൊപ്പം കറങ്ങാൻ ഇറങ്ങി, വഴിതെറ്റി മടങ്ങുന്നതിനിടെ സ്കൂട്ടറിന് പിന്നിൽ ബസിടിച്ചു; പതിനെട്ടുകാരന് ദാരുണാന്ത്യം

പെരുമ്പാവൂർ: വിനോദസഞ്ചാര കേന്ദ്രം കണ്ട് മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പതിനെട്ടുകാരൻ മരിച്ചു. പെരുമ്പാവൂർ കാനാംപുറം സ്വദേശി ആഷിഖ് (18) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6.30 ഓടെ ദേശീയപാതയിലെ കിണ്ടിമുക്ക് മേൽപ്പാലത്തിലായിരുന്നു അപകടം.
കൊല്ലങ്കോട് കാണാനായി പോയി തിരികെ വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.ആഷിഖിനൊപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന പെരുമ്പാവൂർ മുടിക്കൽ സ്വദേശി ഫാസിൽ (17) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഫാസിലിന് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയച്ചു.
ലൂസേഴ്സ് ഫൈനൽ മത്സരം കണ്ടശേഷമാണ് ആഷിഖും ഫാസിലും സുഹൃത്തുക്കളായ 4 പേരും ചേർന്ന് കൊല്ലങ്കോട് പോയത്. ഗൂഗിൾ മാപ്പ് നോക്കി പോയ ഇരുവരും വഴിതെറ്റി വാളയാറിലെത്തി. പിന്നീട് തിരികെ വരുന്നതിനിടെ കിണ്ടിമുക്ക് മേൽപ്പാലത്തിൽ വെച്ച് അന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസ് പിന്നിൽ നിന്ന് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പിന്നിലിരുന്ന ഫാസിൽ തെറിച്ച് വീണു. സ്കൂട്ടർ ഓടിച്ച ആഷിഖിന്റെ മുകളിലൂടെ ബസ് കയറിയിറങ്ങിയതോടെ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.അപകടത്തിന് കാരണമായ ബസ് ഡ്രൈവർ തമിഴ്നാട് തഞ്ചാവൂർ പാപനാശം സ്വദേശി രാജ്കുമാറിനെ (36) ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.





