ട്വന്റി ട്വന്റി സ്ഥാനാർത്ഥി അഖിൽ മാരാരുടെ പോസ്റ്ററുകൾ നശിപ്പിക്കാൻ ശ്രമം; ബിജെപി പ്രവർത്തകന് ഹെൽമെറ്റ് കൊണ്ട് മർദ്ദനം

കൊച്ചി : തൃക്കാക്കര മണ്ഡലത്തിലെ ട്വന്റി ട്വന്റി സ്ഥാനാർത്ഥി അഖിൽ മാരാരുടെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളും പോസ്റ്ററുകളും പരസ്യമായി നശിപ്പിക്കാൻ ശ്രമം. വാഴക്കാല ഓത്തുപള്ളിക്ക് സമീപം വെച്ചാണ് സംഭവം നടന്നത്. പര്യടനത്തിനിടെ പോസ്റ്ററുകൾ കീറുന്നത് തടയാൻ ശ്രമിച്ച ബിജെപി പ്രവർത്തകനെ അക്രമി ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചുവെന്നും അഖിൽ മാരാർ ആരോപിച്ചു.
സംഭവത്തെക്കുറിച്ച് അഖിൽ മാരാർ പറയുന്നത് ഇങ്ങനെ: പര്യടനം നടന്നുകൊണ്ടിരിക്കെ സ്ഥാനാർത്ഥിയുടെ മുന്നിൽ വെച്ച് തന്നെയാണ് പോസ്റ്ററുകൾ നശിപ്പിക്കാൻ ശ്രമമുണ്ടായത്. ഇത് ദൃശ്യപകർത്തിയ പ്രായമായ ബിജെപി പ്രവർത്തകനെ അക്രമി ഹെൽമറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഓടി രക്ഷപ്പെട്ട് ഒരു കടയിൽ ഒളിച്ചു. മലപ്പുറത്ത് നിന്ന് വന്ന് ഇവിടെ താമസിക്കുന്ന ഒരാളാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരമെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.
ഇത്തരം തീവ്രവാദ മനോഭാവമുള്ളവർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഇവരെ തിരിച്ചറിയാൻ നാട്ടുകാർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് പരിഹസിക്കപ്പെടുന്ന ഒരു സ്ഥാനാർത്ഥിയെ എന്തിനാണ് ഇത്രയധികം ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. തൃക്കാക്കരയിലെ മുസ്ലിം സഹോദരങ്ങൾ തനിക്ക് നൽകുന്ന സ്നേഹവും സ്വീകരണവും വളരെ വലുതാണെന്നും എന്നാൽ ബോധപൂർവം കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്ന ഇത്തരം വ്യക്തികൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അഖിൽ മാരാർ വ്യക്തമാക്കി. സംഭവത്തിൽ ബിജെപി പ്രവർത്തകർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.





