തൃശ്ശൂരിൽ ഞായറാഴ്ച പ്രധാനമന്ത്രിയുടെ പര്യടനം; ശേഷം പാലക്കാട്ടേക്ക്, സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും കർശനം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശ്ശൂർ സന്ദർശനത്തിന്റെ അന്തിമ പരിപാടികൾക്ക് രൂപമായി. മാർച്ച് 29 ഞായറാഴ്ചയാണ് അദ്ദേഹം കേരളത്തിലെത്തുക.വൈകുന്നേരം നാലുമണിയോടെ കുട്ടനെല്ലൂർ ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങുന്ന പ്രധാനമന്ത്രി, 4.15-ഓടെ തൃശ്ശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ നിന്ന് ആരംഭിക്കുന്ന വിപുലമായ വാഹന റാലിയിൽ പങ്കുചേരും.
സ്വരാജ് റൗണ്ടിലൂടെ നീങ്ങുന്ന ജാഥയിൽ എൻഡിഎ സ്ഥാനാർത്ഥിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. ബിനി ടൂറിസ്റ്റ് ഹോം വരെ നീളുന്ന റോഡ് ഷോ കാണാൻ എത്തുന്നവർക്കായി സ്വരാജ് ഗ്രൗണ്ടിൽ അഞ്ച് പ്രത്യേക ഇടങ്ങളിലായി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയെ കാണാൻ എത്തുന്നവർ കുട, ബാഗ്, കുടിവെള്ളം, നാണയങ്ങൾ എന്നിവ കരുതാൻ പാടില്ലെന്ന് അധികൃതർ പ്രത്യേകം അറിയിച്ചിട്ടുണ്ട്.രണ്ട് മാസത്തിനിടെ രണ്ട് തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രിയെ കൂടാതെ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, അമിത് ഷാ, ജെ.പി. നദ്ദ എന്നിവരും ഉടൻ കേരളത്തിലെത്തും. രാജ്നാഥ് സിംഗ്, നിർമലാ സിതാരാമൻ, എസ്. ജയശങ്കർ, നിതിൻ ഗഡ്ഗരി, ഖുശ്ബു, സ്മൃതി ഇറാനി എന്നിവരും എൻഡിഎ മുന്നണിക്ക് ആവേശമുയർത്താൻ കേരളത്തിലെത്തുന്നുണ്ട്.





