
തെഹ്‌റാൻ: ഇറാൻ നാവികസേനാ കമാൻഡർ റിയർ അഡ്മിറൽ അലിറെസ തങ്‌സിരി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ സൈനിക നീക്കങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡറായിരുന്നു അലിറെസ തങ്‌സിരി.
മേഖലയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുന്നതിനിടെയാണ് അലിറെസ തങ്‌സിരി കൊല്ലപ്പെട്ടതായി വാർത്ത പുറത്തുവരുന്നത്. ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന ഇറാന്റെ ഭീഷണിക്ക് പിന്നിൽ പ്രവർത്തിച്ചത് തങ്‌സിരിയായിരുന്നു. അദ്ദേഹത്തിന്റെ മരണം ഇറാന്റെ സൈനിക ശേഷിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സംഭവത്തെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരുന്നു. ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) നാവിക വിഭാഗം തലവനായ തങ്‌സിരി, പടിഞ്ഞാറൻ രാജ്യങ്ങൾക്കും ഇസ്രായേലിനും എതിരെ കർക്കശമായ നിലപാടുകൾ സ്വീകരിച്ചിരുന്ന നേതാവാണ്.





