
കോഴിക്കോട് : ജില്ലയിലെ വിവിധഭാഗങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇതുവരെ കൊന്നൊടുക്കിയത് കോഴികളുൾപ്പെടെ 3000-ത്തിലേറെ പക്ഷികളെ. മനുഷ്യരിൽനിന്ന് ശേഖരിച്ച എട്ട് സാംപിളുകൾ പക്ഷിപ്പനി പരിശോധനയിൽ നെഗറ്റീവായതായി കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ. രാജാറാം അറിയിച്ചു.
പക്ഷിപ്പനി സംശയമുള്ള കാക്കകളുടെയും മറ്റുപക്ഷികളുടെയും സാംപിളുകൾ തുടർപരിശോധനയ്ക്കായി ഭോപാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈസെക്യൂരിറ്റി അനിമൽ ഡിസീസസ് ലാബിലേക്കയച്ചതായി ജന്തുരോഗനിയന്ത്രണപദ്ധതി ജില്ലാ കോഡിനേറ്റർ ഡോ. സിബി കെ. ചാക്കോ പറഞ്ഞു.
ആദ്യഘട്ടത്തിൽ പക്ഷികളെ കൊന്നൊടുക്കലിനുശേഷം ബാക്കിയുള്ളവയെ നശിപ്പിക്കുകയും അണുനശീകരണം നടത്തുകയും ചെയ്യുന്ന മോപ്പിങ് പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ബുധനാഴ്ച 10 ദ്രുതകർമസേനകൾ വിവിധമേഖലകളിൽ പ്രവർത്തനംനടത്തി. അവർ അടുത്ത 10 ദിവസത്തേക്ക് ക്വാറന്റീനിൽ പ്രവേശിക്കുമെന്ന് അധികൃതർ അറിയിച്ചു. എച്ച്-5 എൻ-1 അതിതീവ്ര പക്ഷിപ്പനിയുടെ വ്യാപനനിയന്ത്രണ പ്രവർത്തനങ്ങൾ ത്വരഗതിയിൽ പുരോഗമിക്കുന്നതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ പി.കെ. രമാദേവി അറിയിച്ചു. ആകെ 14,228 എണ്ണത്തെ നശിപ്പിക്കാനുണ്ടെന്നായിരുന്നു ആദ്യം കണക്കാക്കിയത്. പല പക്ഷികളെയും ഉടമസ്ഥർ മാറ്റുന്ന സാഹചര്യമുണ്ടായി.
പക്ഷിപ്പനി സ്ഥിരീകരിച്ചയിടത്ത് കോഴികളെയും മറ്റും ഉടനടി വളർത്താനാവില്ല. രണ്ടുമാസത്തിനുശേഷം മാത്രമേ പാടുള്ളൂ.





