ആറുമാസം ഗർഭിണിയായ യുവതിയെ കഴുത്തുഞെരിച്ചു കൊന്ന് ഭർത്താവ്; മൃതദേഹം കണ്ടെത്തിയത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സോദേപുരിൽ ആറുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഭർത്താവ് ഋഷി ഹരിചന്ദ് പിടിയിൽ. 24 വയസ്സുള്ള പൂജ മൊണ്ടലാണ് കൊല്ലപ്പെട്ടത്, തുടർന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
രണ്ട് വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹശേഷം പണത്തിനായി ഋഷിയും കുടുംബവും മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പൂജയുടെ കുടുംബം ആരോപിച്ചു. ഗർഭിണിയായിരുന്നിട്ടും പീഡനം തുടരുകയായിരുന്നുവെന്ന് പൂജയുടെ കുടുംബം പറയുന്നു. ബുധനാഴ്ച രാവിലെയുണ്ടായ തർക്കത്തിനിടയിൽ, പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഋഷി തുണി ഉപയോഗിച്ച് പൂജയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ചു. പിന്നീട് പൂജയുടെ കുടുംബം വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം സ്ഥിരീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി .





