പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെ വെച്ചുപൊറുപ്പിക്കില്ല’; രണ്ട് ഇന്ത്യൻ വംശജരെ കാനഡ നാടുകടത്തി

കാനഡ: മയക്കുമരുന്ന് കടത്ത്, തീവയ്പ്പ്, വെടിവയ്പ്പ്, വാഹന മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ രണ്ട് ഇന്ത്യൻ വംശജരെ കാനഡ നാടുകടത്തി. കാനഡയിലെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളിൽ പുതിയ കുടിയേറ്റക്കാരായ ഇന്ത്യൻ വംശജർക്ക് പങ്കുണ്ടെന്ന പരാതികൾക്കിടയിലാണ് അധികൃതരുടെ ഈ നിർണ്ണായക നീക്കം.
മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലയളവിൽ ഇത്തരം ആരോപണങ്ങൾ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകൾ വീഴ്ത്തിയിരുന്നു. കാനഡയിൽ അറസ്റ്റിലാകുന്ന കുറ്റവാളികളിൽ ഗണ്യമായ ശതമാനം ഇന്ത്യക്കാരാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ കൂടിയാണ് ഈ നടപടി.
“പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിദേശ പൗരന്മാരെ ഞങ്ങൾ നീക്കം ചെയ്യുന്നു,” എന്ന് എക്സിൽ കുറിച്ച് കൊണ്ട് അർഷ്ദീപ് സിംഗിനെയും സുഖ്‌നാസ് സിംഗ് സന്ധുവിനെയും നാടുകടത്തിയെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ കുറിച്ചു. രാജ്യത്തെ പിടിച്ചുപറി ശൃംഖലകളെ തകർക്കാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് സുഖ്‌നാസ് സിംഗ് സന്ധുവിനെയും അർഷ്ദീപ് സിംഗിനെയും നാടുകടത്തുന്നതെന്നും ബോർഡർ സർവീസസ് ഏജൻസി എഴുതി.





