
പേരാമ്പ്ര : ജലജീവൻ പദ്ധതിക്ക് കീഴിൽ ചേർമലയിൽ നിർമിച്ച പുതിയ ടാങ്കിൽനിന്ന് ജലവിതരണ പൈപ്പിടൽ പ്രവൃത്തി തുടങ്ങാനായില്ല. പേരാമ്പ്ര പഞ്ചായത്തിന്റെ അധീനതയിലുള്ള ചേർമലയിലെ സ്ഥലത്താണ് ടാങ്ക് നിർമിച്ചത്. ഇതിന് തൊട്ടടുത്ത് ചേർമല കേവ് ടൂറിസം പദ്ധതി തുടങ്ങിയതാണ് പൈപ്പിടാനുള്ള പ്രവൃത്തിക്ക് തടസ്സമായത്. ടൂറിസം പദ്ധതി സ്ഥലത്തുകൂടിയാണ് റോഡുവരെ പൈപ്പിടേണ്ടത്. ഭൂമിയുടെ ഉടമസ്ഥാവകാശം പഞ്ചായത്തിൽത്തന്നെ നിക്ഷിപ്തമാക്കി ഡി.ടി.പി.സി.യുടെ നേതൃത്വത്തിലാണ് ടൂറിസം പദ്ധതി നടപ്പാക്കിയത്. പ്രവൃത്തി പൂർത്തിയാക്കി അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു.
ജലസേചനവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ 2024-ൽതന്നെ പൈപ്പിടാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന് കത്തുനൽകിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. പൈപ്പുകളെല്ലാം നേരത്തേതന്നെ എത്തിച്ചുകഴിഞ്ഞതാണ്. ടാങ്കിലേക്കും ഇവിടെനിന്ന് പുറത്തേക്കുമുള്ള പൈപ്പിടാനുണ്ട്. ടാങ്ക് നിർമിക്കാൻ സ്ഥലം അനുവദിച്ചപ്പോൾ പമ്പിങ്ങിന്റെ മെയിൻ പൈപ്പിടാനുള്ളത് പഞ്ചായത്ത് ലഭ്യമാക്കാമെന്ന് ജലസേചനവിഭാഗം അധികൃതരെ അറിയിച്ചതാണ്. എന്നാൽ, പിന്നീടാണ് ടൂറിസംപദ്ധതിക്കായി ഈ സ്ഥലം ഉൾപ്പെടെ വിട്ടുനൽകിയത്.





