പീഡനക്കേസ് വിനയായി….! എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല, സ്ഥാനാർത്ഥിത്വം തടഞ്ഞുവെച്ച് ഹൈക്കമാന്റ്

ദില്ലി: പെരുമ്പാവൂർ നിയമസഭാ സീറ്റിൽ സിറ്റിംഗ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിൽ. ലൈംഗിക പീഡനക്കേസ് നേരിടുന്ന പശ്ചാത്തലത്തിൽ എൽദോസിന്റെ പേര് ഹൈക്കമാൻഡ് തടഞ്ഞുവെച്ചു. കേസുമായി ബന്ധപ്പെട്ട നിർണായക വിധി ഈ മാസം 26-ന് വരാനിരിക്കെ, റിസ്ക് എടുക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരാണ് പരിഗണനയിലുള്ളത്. പെരുമ്പാവൂർ, സുൽത്താൻ ബത്തേരി സീറ്റുകളിൽ ഹൈക്കമാൻഡ് നിലപാട് നിർണായകമെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചർച്ചകൾക്കായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ ദില്ലിയിൽ എത്തിയിരുന്നു. എൽദോസും ഐസി ബാലകൃഷ്‌ണനും മത്സരിക്കട്ടെയെന്ന നിലപാടാണ് കെപിസിസി സ്വീകരിച്ചത്.
എന്നാൽ ഇരുവർക്കുമെതിരെ നിലവിൽ കേസുകളുള്ള സാഹചര്യത്തിലാണ് പ്രതിസന്ധി നിലനിൽക്കുന്നത്. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ അധ്യാപിക നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. കോൺഗ്രസ് നേതാവ് എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണനാണ് ഒന്നാംപ്രതി.





