
അരൂർ : മേഖലയിൽ കാട്ടുപന്നികളുടെ ആക്രമണത്തെത്തുടർന്ന് ജനം ആശങ്കയിൽ. അരൂർ കല്ലുംപുറം രാജീവ് നഗർ പ്രദേശത്ത് എത്തിയ കാട്ടുപന്നിക്കൂട്ടം വ്യാപക കൃഷിനാശമാണ് വരുത്തിയത്. വാഴ, കമുങ്ങിൻ തൈ, പൈനാപ്പിൾ ച്ചെടികൾ, തെങ്ങിൻ തൈ എന്നിവ നശിപ്പിച്ചു. നേരത്തേയും ഇവിടങ്ങളിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷിനശിപ്പിച്ചിരുന്നു.
പാറോള്ളതിൽ അബ്ദുല്ല, അമ്മത് , ബിയ്യാത്തു ഉൾപ്പെടെ പലരുടെയും കൃഷികളാണ് പന്നിക്കൂട്ടം തിങ്കളാഴ്ച പുലർച്ചെ നശിപ്പിച്ചത്. ഉപദ്രവകാരികളായ പന്നികളെ വെടി വെച്ചുകൊല്ലൻ അനുമതിയുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ അംഗീകൃത ഷൂട്ടർമാരുടെ തോക്കുകൾ പോലിസ് സ്റ്റേഷനിലാണുള്ളത്. ഇത് പന്നിക്ക് അനുഗ്രമായിരിക്കുകയാണ്. അടിയന്തരമായി അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുട്ടികളെ സ്കുളുകളിൽ അയക്കാൻപോലും രക്ഷിതാക്കൾ ഭയപ്പെടുകയാണ്. കർഷകരുടെ അവസ്ഥ മനസ്സിലാക്കി ഷൂട്ടർമാർക്ക് തോക്ക് തിരിച്ചുനൽകാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.





