
മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചുകൊണ്ട് സംസാരിക്കവേ, മലയാളി താരം സഞ്ജു സാംസണിന്റെ ലോകകപ്പ് പ്രകടനത്തെ വാനോളം പുകഴ്ത്തി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ സഞ്ജു വഹിച്ച പങ്ക് സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ടൂർണമെന്റിന്റെ ആദ്യഘട്ടത്തിൽ പ്ലേയിംഗ് ഇലവനിൽ ഇല്ലാതിരുന്നിട്ടും, ലഭിച്ച അവസരങ്ങൾ മുതലാക്കി ടീമിനെ വിജയത്തിലേക്ക് നയിച്ച സഞ്ജുവിന്റെ പോരാട്ടവീര്യത്തെ ഫഡ്നാവിസ് പ്രത്യേകം എടുത്തുപറഞ്ഞു.
സൂപ്പർ 8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ നേടിയ 97 റൺസും, സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയും ഫൈനലിൽ ന്യൂസിലൻഡിനെതിരെയും നേടിയ 89 റൺസുകളും സഞ്ജുവിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ടൂർണമെന്റിലെ ഇന്ത്യയുടെ ടോപ്പ് സ്കോററും ‘പ്ലെയർ ഓഫ് ദി ടൂർണമെന്റും’ ആയി മാറിയ സഞ്ജുവിനെ ഒരു യഥാർത്ഥ ചാമ്പ്യനായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സഞ്ജുവിനെ കൂടാതെ മുംബൈക്കാരായ നായകൻ സൂര്യകുമാർ യാദവ്, ശിവം ദുബെ എന്നിവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
വ്യക്തിപരമായ വലിയൊരു നഷ്ടം നേരിട്ടിട്ടും ടീമിനായി കളത്തിലിറങ്ങിയ ഇഷാൻ കിഷന്റെ മാനസികക്കരുത്തിനെയും അദ്ദേഹം പ്രശംസിച്ചു. ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് മഹാരാഷ്ട്ര നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കുകയും ചെയ്തു.





