
ദില്ലി: റഷ്യയുടെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമായ S-400-ന്റെ അഞ്ച് സ്ക്വാഡ്രണുകൾ കൂടി സ്വന്തമാക്കാൻ ഇന്ത്യ ഒരുങ്ങുന്നു. പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തിന്റെ വ്യോമ സുരക്ഷാ കവചം കൂടുതൽ ശക്തമാക്കാനുള്ള ഈ നിർണ്ണായക നീക്കം.
മുൻപ് നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് പാകിസ്ഥാൻ്റെ യുദ്ധവിമാനങ്ങളെയും മിസൈലുകളെയും വിജയകരമായി പ്രതിരോധിക്കുന്നതിൽ S-400 മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ യൂണിറ്റുകൾ വാങ്ങാൻ ഇന്ത്യൻ വ്യോമസേന ശുപാർശ നൽകിയത്.
‘സുദർശൻ ചക്ര’ എന്ന് പേരിട്ടിരിക്കുന്ന ഈ മിസൈൽ സംവിധാനത്തിന്റെ അഞ്ച് യൂണിറ്റുകൾ കൂടി വാങ്ങാനുള്ള നിർദ്ദേശം ഉടൻ പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് എത്തും. ഇന്ത്യയുടെ കിഴക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ ഇവ വിന്യസിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്.2018-ൽ റഷ്യയുമായി ഒപ്പിട്ട കരാർ പ്രകാരമുള്ള അഞ്ച് സ്ക്വാഡ്രണുകളിൽ മൂന്നെണ്ണം നിലവിൽ ഇന്ത്യയുടെ പക്കലുണ്ട്. ബാക്കിയുള്ള രണ്ട് സ്ക്വാഡ്രണുകൾ ഈ വർഷം തന്നെ സേനയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതേസമയം, പാകിസ്ഥാൻ ഉപയോഗിക്കുന്ന ചൈനീസ് നിർമ്മിത HQ-9 സംവിധാനത്തിന് ഇന്ത്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സാധിക്കാതെ വന്നതും ആഗോളതലത്തിൽ S-400-ന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു.
മാറുന്ന യുദ്ധസാഹചര്യങ്ങളിൽ വ്യോമാക്രമണങ്ങൾക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് ഇന്റർസെപ്റ്റർ മിസൈലുകളുടെ ശേഖരം വർദ്ധിപ്പിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് റഷ്യയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.കൂടാതെ, തദ്ദേശീയമായ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഡിആർഡിഒയും സജീവമാക്കിയിട്ടുണ്ട്.




