ദൈവനാമത്തിലെ സത്യപ്രതിജ്ഞ: 20 കൗൺസിലർമാർക്ക് തിരിച്ചടി, വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ദൈവങ്ങളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത 20 കൗൺസിലർമാരുടെ നടപടി ഹൈക്കോടതി അസാധുവാക്കി. ഭരണഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമായി സത്യപ്രതിജ്ഞ നടത്തിയ കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കോടതിയുടെ നിർദ്ദേശം.
നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സിപിഎം കൗൺസിലർ എസ് പി ദീപക്ക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. സിപിഎം കൗൺസിലറായ എസ് പി ദീപക്കാണ് കോടതിയെ സമീപിച്ചത്.
ഭരണഘടനാ ചട്ടങ്ങൾ അനുസരിച്ച് അംഗങ്ങളെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബിജെപി കൗണ്‍സിലര്‍മാര്‍ ‘ഗുരുദേവ നാമത്തില്‍, ഉദിയന്നൂര്‍ ദേവിയുടെ നാമത്തില്‍, കാവിലമ്മയുടെ നാമത്തില്‍, ഭഗവത് നാമത്തില്‍, ശ്രീപ്തമനാഭ സ്വാമിയുടെ നാമത്തില്‍, ഭാരതാംബയുടെ നാമത്തില്‍, എന്റെ പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരില്‍, ഭാരത മാതാവിന്റെ നാമത്തില്‍, തിരുവല്ലം പരശുരാമന്റെ നാമത്തില്‍, ആറ്റുകാല്‍ അമ്മയുടെ നാമത്തില്‍, ശ്രീ ഇരുംകുളങ്ങര ദുര്‍ഗ ഭഗവതിയുടെ നാമത്തില്‍, പത്മനാഭന്റേയും ശ്രീ മഹാവിഷ്ണുവിന്റെയും നാമത്തില്‍, ശ്രീകണ്‌ഠേശ്വരന്‍ അമ്മയപ്പന്‍ നാമത്തില്‍, അയ്യപ്പ നാമത്തില്‍, കാര്യവട്ടം ശ്രീ ധര്‍മ ശാസ്താവിന്റ നാമത്തില്‍’ എന്നിങ്ങനെയാണ് സത്യപ്രതിജ്ഞ ചെയ്തതെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.





