
കോഴിക്കോട് : സീനിയർ ഡോക്ടർമാരുടെ സമരത്തിനാൽ വലയുന്നരോഗികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കി മെഡിക്കൽ കോളേജിലെ ജലവിതരണവും മുടങ്ങി. ചൊവ്വാഴ്ച വൈകീട്ടോടെ വെള്ളത്തിനായി രോഗികൾ വലഞ്ഞു. വാർഡുകളിൽ മാത്രമായി 1500-ഓളംപേർ ചികിത്സയിലുണ്ട്.
രോഗികളെ മാത്രമല്ല, ജീവനക്കാരെയും, വിദ്യാർഥികളെയും ജലവിതരണം ബാധിച്ചിട്ടുണ്ട്.
അത്യാഹിത വിഭാഗം, സൂപ്പർ സ്പെഷ്യാലിറ്റി, ക്വാട്ടേഴ്‌സ്, ഹോസ്റ്റൽ എന്നിവയിലും വെള്ളമില്ല. മാവൂർ കുറ്റിക്കാട്ടൂർ ഭാഗത്ത് പൊതുമാരാമത്ത് വകുപ്പിന്റെ കൾവർട്ട് നിർമാണത്തിനിടെ പൈപ്പ് പൊട്ടിയതിനേത്തുടർന്നാണ് ജലവിതരണം മുടങ്ങിയത്. മെഡിക്കൽ കോളേജിൽ താത്കാലികമായി ടാങ്കറിൽ വെള്ളമെത്തിച്ചു.
ജലവിതരണം ബുധനാഴ്ച ഉച്ചയോടെ പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന് കരുതുന്നതായി ജലവിഭാഗം അധികൃതർ അറിയിച്ചു.





