
അണ്ടർ 19 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഹരാരെയിൽ ഉച്ചയ്ക്ക് ഒരു മണിക്ക് (ഇന്ത്യൻ സമയം) ആരംഭിക്കുന്ന മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് ഫൈനലിലെത്താം. ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാതെയാണ് അഞ്ചുതവണ കിരീടം നേടിയ ഇന്ത്യ സെമി പോരാട്ടത്തിനെത്തുന്നത്.
അഫ്ഗാനിസ്ഥാൻ ആകട്ടെ, ശ്രീലങ്കയോട് മാത്രമാണ് ഇതിനുമുമ്പ് പരാജയപ്പെട്ടത്. മലയാളി താരങ്ങളായ ഓപ്പണർ ആരോൺ ജോർജും സ്പിന്നർ മുഹമ്മദ് ഇനാനും ഇന്ത്യൻ നിരയിൽ ശ്രദ്ധാകേന്ദ്രങ്ങളാണ്. നായകൻ ആയുഷ് മാത്രേ, വൈഭവ് സൂര്യവംശി, വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ടു തുടങ്ങിയവരുടെ കരുത്തുറ്റ ബാറ്റിംഗും അംബരീഷ്, ഹെനിൽ പട്ടേൽ, കനിഷ്ക് ചൗഹാൻ, ദീപേഷ് ദേവേന്ദ്രൻ എന്നിവരുടെ മികച്ച ബൗളിംഗുമാണ് ഇന്ത്യയുടെ പ്രധാന ആയുധങ്ങൾ.സെമി പോലുള്ള നിർണായക മത്സരത്തിൽ പരീക്ഷണങ്ങൾക്ക് മുതിരാതെ ഏറ്റവും മികച്ച ടീമിനെ തന്നെ ഇന്ത്യ കളത്തിലിറക്കിയേക്കും. മറുവശത്ത് ഫൈസൽ ഷിനോസാദയും മഹ്ബൂബ് ഖാനും ഉൾപ്പെടുന്ന സംഘമാണ് അഫ്ഗാന്റെ പ്രതീക്ഷകൾ.
ചരിത്രപരമായി അണ്ടർ 19 ക്രിക്കറ്റിൽ ഇന്ത്യയ്ക്കാണ് ആധിപത്യം; മുൻപ് നടന്ന 12 മത്സരങ്ങളിൽ 10 എണ്ണത്തിലും ഇന്ത്യ വിജയിച്ചപ്പോൾ രണ്ടെണ്ണത്തിൽ മാത്രമാണ് അഫ്ഗാനിസ്ഥാൻ ജയിച്ചത്.





