
കോഴിക്കോട് : വെങ്ങളം-രാമനാട്ടുകര ദേശീയപാതയിൽ അപകടസാധ്യത കണക്കിലെടുത്ത് വേഗനിയന്ത്രണം ഏർപ്പെടുത്തി താത്‌കാലിക ബോർഡുകൾ സ്ഥാപിച്ചു. 28.4 കിലോമീറ്റർ ദൂരത്തിൽ അപകടകരമായ വളവുകൾ, എക്‌സിറ്റ്, എൻട്രി ഭാഗങ്ങൾ, പാലങ്ങൾ, ടോൾബൂത്ത് തുടങ്ങിയ ഭാഗങ്ങളിലാണ് പ്രത്യേകം വേഗപരിധി നിശ്ചയിച്ചിട്ടുള്ളത്. 2000 രൂപ പിഴ ഈടാക്കണമെന്നാണ് ബോർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
60 കിലോമീറ്റർമുതൽ 100 കിലോമീറ്റർ വേഗത്തിലാണ് ദേശീയപാതയിൽ വേഗപരിധി. വളവുകളിൽ 60 കിലോമീറ്റർ വേഗത്തിലാണ് ഓടിക്കേണ്ടത്. നേരേയുള്ള റോഡാണെങ്കിലും ചിലഭാഗങ്ങളിൽ വേഗത്തിന് നിയന്ത്രണമുണ്ട്. ടോളുകളിലേക്ക് അതിവേഗത്തിൽ വാഹനങ്ങളെത്തിയാൽ അപകടമുണ്ടാകുമെന്നതിനാൽ പന്തീരാങ്കാവ് ടോൾപ്ലാസയ്ക്ക് സമീപവും നിയന്ത്രണമുണ്ട്.അപകടകരമായരീതിയിൽ വാഹനം ഓടിക്കുന്നത് സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഇരുചക്രവാഹനങ്ങളടക്കം അവർക്ക് പോകാൻ നിശ്ചയിച്ച ഭാഗത്തിലൂടെയല്ലാതെ റോഡിന്‍റെ മധ്യഭാഗത്തിലൂടെ ഓടിക്കുന്നുണ്ട്. വലിയ വാഹനങ്ങൾ അതിവേഗത്തിലെത്തിയാൽ അപകടമുണ്ടാകുമെന്നും ദേശീയപാതാ അധികൃതർ പറഞ്ഞു.
അതിവേഗം, ലൈൻട്രാഫിക് ലംഘനങ്ങൾ, എക്‌സിറ്റ്-എൻട്രി പോയന്റുകളിലെ നിയമലംഘനങ്ങൾ തുടങ്ങി ആറുവരിപ്പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എല്ലാ ചലനങ്ങളും രേഖപ്പെടുത്തുന്നതിനായി 2025 ഓഗസ്റ്റ് മുതൽ ക്യാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇതുവരെ പിഴയീടാക്കാൻ തുടങ്ങിയിരുന്നില്ല. എന്നാൽ നിയമലംഘനങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പിഴ ഈടാക്കുന്നതിനായി ദേശീയപാതാ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. അതിനായി സർക്കാരുമായി ചർച്ചകൾ നടത്താനിരിക്കുകയാണ്. പിഴ ഈടാക്കണമെങ്കിൽ മോട്ടോർവാഹനവകുപ്പിന്റെയും പോലീസിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്. വളരെ വൈകാതെ പിഴയീടാക്കിത്തുടങ്ങുമെന്ന് ദേശീയപാതാ അതോറിറ്റി അധികൃതർ പറഞ്ഞു. പിഴത്തുക ദേശീയപാതയിൽ ബോർഡുകളിൽ എഴുതിവെച്ചിട്ടുണ്ട്. വെങ്ങളം-രാമനാട്ടുകര റീച്ചിൽ 72 ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ 14 എണ്ണം ടോൾപ്ലാസയ്ക്ക് സമീപമാണ്. എ.ഐ. ക്യാമറകളായതിനാൽ അതിവേഗം, ലൈൻട്രാഫിക്ക് ഉൾപ്പെടെയുള്ള ലംഘനങ്ങൾ കണ്ടെത്തും.





