
കോഴിക്കോട്: ഭിന്നശേഷി വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി സംഘടിപ്പിക്കുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചിൽ തുടക്കമായി. സാമൂഹിക സന്നദ്ധ സംഘടനയായ തണലും കേരളത്തിലെ മുപ്പതിലധികം ഭിന്നശേഷി സംഘടനകളും ചേർന്നാണ് മേള ഒരുക്കുന്നത്. 21 തരം ഭിന്നശേഷികളെ അനുഭവിച്ചറിയുന്നതിലൂടെ പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയാണ് ഈ ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യം.
“ടുവാർഡ്‌സ് ആൻ ഇൻക്ലൂസിവ് സൊസൈറ്റി” എന്ന പ്രമേയത്തിലാണ് കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ നടക്കുന്നത്. ഭിന്നശേഷി മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്ന, രാജ്യത്തെ തന്നെ ഏറ്റവും വലിയ ജനകീയ കൂട്ടായ്മകളിൽ ഒന്നാണിത്.
നാല് ദിവസങ്ങളിലായി നടക്കുന്ന വിപുലമായ അക്കാദമിക് സെഷനുകൾ, കലാ – സാംസ്കാരിക പരിപാടികൾ, ഹ്യൂമൻ ലൈബ്രറി, പുസ്തക പ്രകാശനങ്ങൾ, സ്റ്റാളുകൾ എന്നിവയും മേളയുടെ ഭാഗമായി നടക്കും. ഒന്നാം തീയതി നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി മുഹമ്മദ് റിയാസ്, കോഴിക്കോട് മേയർ ഒ സദാശിവൻ തുടങ്ങിയവർ പങ്കെടുക്കും.





