
കോഴിക്കോട് : സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് ഒറ്റപ്പെട്ടുപോകുന്ന, നിസ്സഹായരായവരുടെ കഥകളാണ് എം.ടി. വാസുദേവൻനായർ പറഞ്ഞത്. അദ്ദേഹം എന്നും ഒറ്റപ്പെട്ടുപോകുന്നവരുടെ ഭാഗത്താണ് നിന്നത്. സങ്കടപ്പെടുന്ന മനുഷ്യരുടെ മനസ്സ്, അദ്ദേഹത്തിന്റെ കഥകളിൽ കാണാമെന്ന് എം.എൻ. കാരശ്ശേരി പറഞ്ഞു. മാതൃഭൂമി ബുക്സ് നടത്തിയ പരിപാടിയിൽ എം.ടി.യെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം.
സമകാലികസമൂഹത്തെയാണ് അദ്ദേഹം കഥകളിലൂടെ സൃഷ്ടിച്ചത്. ജന്മി-കുടിയാൻ വ്യവസ്ഥയിൽനിന്ന് മുതലാളിത്തത്തിലേക്കുള്ള പരിണാമത്തിന്റെ ചിത്രം എം.ടി.യുടെ കഥകളിൽ, നോവലുകളിൽ, ലേഖനങ്ങളിൽ കാണാം. തകഴിയെയോ കേശവദേവിനെയോപോലെ അദ്ദേഹം മാതൃകാ കഥാപാത്രങ്ങളെ സൃഷ്ടിച്ചില്ല. ദാരിദ്യത്തിൽനിന്ന് ഗ്രാമാന്തരീക്ഷത്തിൽനിന്ന് നഗരാന്തരീക്ഷത്തിലേക്ക് മാറുന്നവരാണ് പല കഥാപാത്രങ്ങളും. അദ്ദേഹത്തിന്റെ കഥകളിൽ ഗ്രാമമെന്നത് മാതൃത്വവും നഗരമെന്നത് പിതൃത്വവുമാണ്. എം.ടി. ഒരിക്കലും ഇല്ലാത്ത ലോഹ്യം ഭാവിക്കില്ല, ഉള്ള ലോഹ്യംതന്നെ കാണിക്കുകയുമില്ല. അതുതന്നെയാണ് അദ്ദേഹത്തിന്റെ സത്യവുമെന്ന് കാരശ്ശേരി പറഞ്ഞു.





