
കോഴിക്കോട് : കേസ് അന്വേഷണത്തിന്റെ ഭാഗമായി കോട്ടൂളി തണ്ണീർത്തടത്തിൽ മണ്ണിട്ട് റോഡുണ്ടാക്കി മാസങ്ങൾ പിന്നിട്ടിട്ടും മണ്ണെടുത്ത് മാറ്റാത്തതിൽ പ്രതിഷേധം. വിജിൽ തിരോധാനക്കേസിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ടാണ് ചതുപ്പിലേക്കുള്ള വഴിയിൽ മണ്ണിട്ട്് റോഡുണ്ടാക്കിയത്. 46 ലോഡ് മണ്ണിട്ടിരുന്നു.
ഇതിനെതിരേ സരോവരം പ്രകൃതിസംരക്ഷണസമിതി പ്രതിഷേധിക്കുകയും കളക്ടർ, കമ്മിഷണർ എന്നിവർക്ക് ഓഗസ്റ്റിൽ പരാതി നൽകുകയും ചെയ്തിരുന്നു. തെളിവെടുപ്പ് പൂർത്തിയായാൽ മണ്ണ് മാറ്റുമെന്ന ഉറപ്പും ലഭിച്ചിരുന്നു. എന്നാൽ, മണ്ണിട്ട് റോഡുണ്ടാക്കിയ സ്ഥലത്ത് ഇപ്പോൾ വാഹനങ്ങൾ നിർത്തിയിടുകയാണ്.
ഉടനടി മണ്ണ് നീക്കണമെന്നാവശ്യപ്പെട്ട് സമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ പ്രതിഷേധിച്ചു. വാഴത്തുരുത്തി, കിഴക്കൻതിരുത്തി റെസിഡന്റ്സ് അസോസിയേഷനിൽനിന്നുള്ളവരും പ്രതിഷേധത്തിൽ പങ്കാളികളായി. സമിതി പ്രസിഡന്റ് കെ. അജയലാൽ, സെക്രട്ടറി കെ.പി. അലക്സ്, സി. കിഷോർകുമാർ, കെ. ഷിംജിത്ത്, കെ.കെ. ലിതേഷ്, കെ.വി. ജോഷി, കെ.പി. സതീഷ്, ടി.പി. രമേഷ്, ഡോ. അമീൻ മുഹമ്മദ്, അജിതാ അരവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.





