കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ വിജയാഹ്ലാദത്തിനിടെ ശുദ്ധികലശം; പത്ത് പേർക്കെതിരെ കേസെടുത്തു

കോഴിക്കോട്: തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ വെള്ളം തളിച്ച് പ്രതീകാത്മക ശുദ്ധികലശം നടത്തിയ സംഭവത്തിൽ 10 പേർക്കെതിരെ കേസെടുത്തു. പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉണ്ണി വേങ്ങേരിയുടെ പരാതിയിൽ എസ്‍സി-എസ്ടി വകുപ്പ് പ്രകാരമാണ് കേസ്.
കഴിഞ്ഞ തവണ നഷ്ടമായ ചങ്ങരോത്ത് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചതിനു പിന്നാലെ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് ലീഗ് പ്രവർത്തകർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ വെള്ളം തളിച്ച് പ്രതീകാത്മക ശുദ്ധീകരണം നടത്തിയത്.എന്നാൽ, ദലിത് വിഭാഗക്കാരനായ നിലവിലെ പഞ്ചായത്ത് പ്രസിഡന്റിനെ അവഹേളിച്ചാണ് ലീഗ് പ്രവർത്തകർ ശുദ്ധീകരണം നടത്തിയതെന്ന് സിപിഎം ആരോപിച്ചിരുന്നു. പഞ്ചായത്തിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.
ശുദ്ധികലശം പോലുള്ള കാര്യങ്ങൾ ഒരിക്കലും മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞിരുന്നു. വിജയാഹ്ലാദത്തിനിടയിൽ പ്രവർത്തകർ പ്രതീകാത്മകമായി ചെയ്യുന്ന ചില പ്രവൃത്തികളെ ജാതീയമായി ചിത്രീകരിക്കുന്നത് ശരിയല്ല.
തെറ്റായ സന്ദേശം പ്രചരിപ്പിക്കാൻ ഈ പ്രവർത്തനം കാരണമായിട്ടുണ്ടെങ്കിൽ ആ പ്രവൃത്തിയെയും വ്യാജ പ്രചാരണങ്ങളെയും പാർട്ടി തള്ളുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.





