
ഓമശ്ശേരി : വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ഓമശ്ശേരി ബസ് സ്റ്റാൻഡിൽ നടത്തിയ കൊട്ടിക്കലാശത്തിൽ യുഡിഎഫ് പ്രവർത്തകനുനേരേ കത്തിവീശി ഡിവൈഎഫ്ഐ പ്രവർത്തകൻ. ഡിവൈഎഫ്ഐ ഓമശ്ശേരി ടൗൺ യൂണിറ്റ് കമ്മിറ്റി അംഗം സലാം മൂത്തേടം ആണ് കത്തിവീശിയത്. ഇയാൾ കത്തിയുമായി യുഡിഎഫ് പ്രവർത്തകരുള്ള ഭാഗത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകരുടെ സമയോചിത ഇടപെടലിൽ സ്ഥലത്ത് വലിയ സംഘർഷം ഒഴിവാകുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കൊടുവള്ളി പോലീസിൽ പരാതിനൽകി. വാഹനനിയന്ത്രണവുമായി ബന്ധപ്പെട്ട തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമായി. കൊട്ടിക്കലാശത്തിന് ജീവനുള്ള കോഴിയും കത്തിയുംകൊണ്ടാണ് സിപിഎം പ്രവർത്തകർ ബസ് സ്റ്റാൻഡിലെത്തിയത്. പകരം ബിരിയാണിച്ചെമ്പും സ്വർണക്കടത്തിനെ സൂചിപ്പിക്കുന്ന ചിഹ്നങ്ങളുമായി യുഡിഎഫ് പ്രവർത്തകരും എത്തിയിരുന്നു.




