
ലഖ്നൗ: ബിജെപി നേതാവിന്റെ ഭർത്താവിന്റെ പേരിലുള്ള ഫ്ലാറ്റിൽ നിന്ന് പെൺവാണിഭ സംഘം പിടിയിൽ. ഉത്തർപ്രദേശിൽ വാരാണസിയിലെ സിഗ്ര പ്രദേശത്തെ രണ്ട് സ്പാകളിൽ നടത്തിയ റെയ്ഡിലാണ് പെൺവാണിഭ സംഘം വലയിലായത്.
ഇതിലൊരു സ്പാ പ്രവർത്തിച്ചിരുന്നത് ബിജെപി നേതാവ് ശാലിനി യാദവിന്റെ ഭർത്താവ് അരുൺ യാദവിന്റെ പേരിലുള്ള ഫ്ലാറ്റിലാണ്. ഇയാളുടെ പേരിലുള്ള, ശക്തി ശിഖ അപ്പാർട്ട്മെന്റിലെ 112ാം നമ്പർ ഫ്ലാറ്റിൽ നിന്നടക്കം ഒമ്പത് സ്ത്രീകളും നാല് പുരുഷന്മാരുമുൾപ്പെടുന്ന ആറ് പെൺവാണിഭ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സമീപ ജില്ലകളിൽ നിന്നുള്ള യുവതികളാണ് പിടിയിലായത്. ഫ്ലാറ്റിൽ നിന്ന് രജിസ്റ്ററുകൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവ പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞദിവസം രാത്രി വൈകിയാണ് സെക്‌സ് റാക്കറ്റിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിനൊപ്പം (എസ്ഒജി) സ്പാ സെന്റർ റെയ്ഡ് ചെയ്തു. സിഗ്രയ്ക്ക് പുറമേ, മഹ്മൂർഗഞ്ച്, ഭേലുപൂർ, കാന്റ് പ്രദേശങ്ങളിലെ നിരവധി സ്പാ സെന്ററുകളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു.





